The paths of glory lead but to the grave...'

എന്റെ ഉമ്മച്ചികുട്ടി

  എന്റെ ഉമ്മച്ചികുട്ടി

സുമയ്യ. പി.എം വാടാനപ്പള്ളി

ഹ‌ഫ്‌സത്ത് എന്നറിയപ്പെടുന്ന പാടൂരിന്റെ പൊൻതാരത്തെ ഞാൻ 'ഉമ്മച്ചികുട്ടിയെ' എന്നാണ് വിളിച്ചിരുന്നത്. പ്രസ്ഥാന പ്രവർത്തക എന്ന നിലയിൽ അല്ല ഞാൻ ഉമ്മാനെ പരിചയപെടുന്നത്. ഉമ്മാനെ കുറിച്ച്‌ ഖുർആൻ എക്സാം എഴുതി സ്റ്റേറ്റിൽ ഫസ്റ്റ്റാങ്ക് വാങ്ങിയിട്ടുണ്ട് എന്ന് മാത്രം അറിയാം. എനിക്ക് ആ ഉമ്മാനെ കുറിച്ചോ വീട്ടിൽ ഉള്ള മറ്റുള്ളവരെ  കുറിച്ചോ ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്റെ ഫ്രണ്ടിന്റെ ഉമ്മ എന്ന നിലയിലാണ് ഞാൻ ഇക്കഴിഞ്ഞ ഒരു വർഷത്തിനകം അവരെ പരിചയപെടുന്നത്.ഞാൻ ഉമ്മാനെ കാണാൻ പോയപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ പോയിരുന്നു. വരുന്നത് വരെ കാത്തിരുന്നു.

ഞാൻ ആദ്യമായി ഉമ്മാനെ കാണുകയായിരുന്നു. കണ്ട സമയം ഓടിപ്പോയി കയ്യിൽ പിടിച്ചു. ആരാന്നുള്ള സംശയം ഉണ്ടായിരുന്നു ഉമ്മാക്ക്. പിന്നെ ചിരിച്ചു. പരിചയപ്പെട്ടു. കുറെ നാളുകളായി അറിയാവുന്ന ആളുകളെ പോലെയായി പിന്നെ ഉള്ള സംസാരം.പിന്നെ ഒരിക്കലും ഉമ്മയും ഉപ്പയും എന്നെ മാറ്റി നിർത്തിയിട്ടില്ല. കുറെ നേരമിരുന്നു സംസാരിച്ച് ഭക്ഷണവും കഴിച്ചാണ് അന്ന് മടങ്ങിയത്. പോകും നേരം ഉമ്മ പറഞ്ഞു നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. വരണം. അവിടന്നങ്ങോട്ട് അവർ എന്റെ സ്വന്തം ആയിതീർന്നു. എല്ലാ ദിവസവും ഫോൺ വിളിച്ചും മെസ്സേജ് അയച്ചും ഉമ്മയും ഞാനുമായിട്ടുള്ള ബന്ധം മകൾ എന്ന അവസ്ഥയിലേക്ക് മാറിയിരുന്നു. എന്റെ മെസ്സേജ് കണ്ടില്ലെങ്കിൽ  അപ്പോൾ വിളിച്ച് ചോദിക്കും.'എന്താ സുമിയെ ഒരു വിവരവും ഇല്ലല്ലോയെന്ന് '.എനിക്ക് കിട്ടാത്ത സ്നേഹവും പരിഗണനയും എനിക്ക് എപ്പോഴും ആ ഉമ്മ തന്നിരുന്നു.

ചിലപ്പോൾ ഞാൻ ഫോൺ വിളിക്കുമ്പോൾ മിക്കിയായിരിക്കും എടുക്കുക. ദാ, ഉമ്മാന്റെ സുമിവിളിക്കുന്നു എന്ന് പറഞ്ഞു കൊടുക്കും. ചിലപ്പോൾ കുശുമ്പ് കാണിക്കും മിക്കി. കൊടുക്കില്ലന്ന് പറയും. എനിക്കെന്റെ സ്വന്തം ഉമ്മയും ഉപ്പായും തന്നെയാണ് അവർ. ഉമ്മാക്ക് എന്നോട് നല്ല ഇഷ്ട്ടമായിരുന്നു. ഉമ്മ എന്നോട് എപ്പോഴുംപറയും.'സുമിയെ എനിക്ക് സെബിമോൾ എങ്ങനെയാണോ അതുപോലെ തന്നെയാണ് എനിക്ക് നീയും '.അതു കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട്.

എനിക്കെന്റെ ഉമ്മച്ചികുട്ടിയാണ് മനസ്സിൽ എപ്പോഴും.  ഉമ്മാക്ക് ഞാൻ വരുമ്പോൾ നല്ല സന്തോഷം ആകാറുണ്ടെന്ന് എനിക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്.ഒരു ദിവസം ഉമ്മച്ചികുട്ടിയെ എന്നും വിളിച്ച് ഞാൻ ചെന്നപ്പോൾ ഓടി വന്നു കെട്ടിപിടിച്ചു. ആ വീട്ടിലെ ഒരംഗം തന്നെയാണ് ഞാൻ. എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട് ഉമ്മയും ഉപ്പായും. അടുക്കളയിൽ കയറാനും ഭക്ഷണം എടുത്തു കഴിക്കാനും ഭക്ഷണം ഉണ്ടാക്കാനും എല്ലാത്തിനും. ഉപ്പ എന്നോട് പറയാറുണ്ട് നീ വന്നപ്പോൾ ഞാൻ പുറത്തായി എന്ന്.

ഇപ്പോൾ ചിന്തിക്കുമ്പോൾ ഒരു കാര്യം മനസ്സിലാകുന്നുണ്ട്. ഉമ്മ ഒരിക്കലും എന്നോട് പ്രസ്ഥാനത്തെ കുറിച്ചോ അതു സംബന്ധമായ ഒന്നിനെ കുറിച്ചും സംസാരിച്ചിരുന്നില്ല. എന്നാൽ ഉമ്മാന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളും എന്നോട് പറഞ്ഞിരുന്നു.ഉമ്മാന്റെ എന്താവശ്യങ്ങൾക്കും ഓടിയെത്താൻ എനിക്ക് ഇഷ്‌ടമായിരുന്നു.ഒരു ദിവസം ഉമ്മാനെ ഞാൻ കാണാൻ ചെന്നപ്പോൾ നമുക്ക് കുറച്ചു വീട്ടിൽ പോകണം എന്നുപറഞ്ഞു. ഞാനും ഉമ്മയും കൂടി കുറച്ചധികം വീടുകളിൽ പോയി. ചില വീടുകളിൽ കാശും ചില വീടുകളിൽ ഭക്ഷണകിറ്റും എത്തിച്ചു. അന്നെന്റെ മനസ്സിലും ഇതുപോലെ എല്ലാവർക്കും ഉപകാര പ്പെടുന്ന ഒരാളായി മാറണം എന്ന് മനസ്സിൽ തീരുമാനമെടുത്തു. 

ഇൻ ഷാ അല്ലാഹ്. അങ്ങനെ തന്നെ ആയിതീരും.ഉമ്മ എന്ത് ഉണ്ടങ്കിലും എന്നോട് പറയും. ഉമ്മ വീണു നടുവെല്ലിന് ചെറുതായി പൊട്ട് സംഭവിച്ച ആ നാളുകളിൽ ഹോസ്പിറ്റലിൽ ചെക്കപ്പിന് ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം കൂട്ടിനു ഉമ്മ എന്നെയും വിളിക്കാറുണ്ട്. മോളെല്ലാം ചോദിച്ചു മനസ്സിലാക്കണം എന്ന് പറയും. എനിക്കെന്റെ ഉമ്മ തന്നെയാണ് അവർ. എന്നെ നന്നായി സ്നേഹിച്ചിട്ടുണ്ട്. എന്റെ മോൾ വലിയകുട്ടിയായപ്പോൾ അവൾക് വേണ്ട എല്ലാ സാധനങ്ങളും ഉമ്മ ഉപ്പാന്റെ കയ്യിൽ കൊടുത്ത് വിട്ടു. 

നോമ്പിനും അതുപോലെ തന്നെ. ഉമ്മയും ഉപ്പയും മിക്കിയും കൂടി എന്റെ വീട്ടിൽ വന്നിരുന്നു. അന്നും ഉമ്മക്ക് വയ്യായ്‌‌കൾ ഉണ്ട്. എന്നാലും കുറച്ചു നേരം ഇരുന്ന് ഭക്ഷണം കഴിച്ചിട്ടാണ് പോയത്. പോകാൻ നേരം എന്നോട് പറഞ്ഞിരുന്നു. ഇനി രണ്ടുദിവസം നിൽക്കാൻ വരണം എന്ന്. എന്നോടും എപ്പോഴും പറയും വീട്ടിൽ ഒരു ദിവസം നില്ക്കു എന്ന്. എനിക്ക് പറ്റിയിട്ടില്ല. 

ജൂലൈ 9 തീയതി ആണ് ലാസ്റ്റ് ആയി ഉമ്മാനെ കാണാൻ വീട്ടിൽ പോയത്. അന്ന് തക്കാളിക്കറി കൂട്ടി ചോറ് കഴിക്കണം എന്ന് പറഞ്ഞു. ചോറും തക്കാളിക്കറിയും ഉണ്ടാക്കി ഉമ്മക്ക് വാരി കൊടുത്തു. നന്നായി കഴിച്ചു. ഉമ്മ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. കുറച്ചു നേരം സംസാരിച്ച് ഇരുന്നു. ഉമ്മ റസ്റ്റ്‌ എടുക്കുന്നത് കണ്ടിട്ടാണ് ഞാൻ തിരിച്ചു പോന്നത്. 13 ആം തീയതി വരെ എനിക്ക് മെസ്സേജ് അയച്ചിരുന്നു. പിന്നെ ഫോൺ നോക്കാനൊന്നും വയ്യായിരുന്നു. 

ഖുർആൻ എക്സാമിനുള്ളതെല്ലാം എന്നെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നു. ഉമ്മാക്ക് പഠിക്കാൻ പറ്റണില്ല എന്ന് എന്നോട് സങ്കടം പറയുകയുണ്ടായി. 15-ാം തീയതി ഉമ്മ ഹോസ്പിറ്റലിൽ ഐസിയു വില്‍ അഡ്മിറ്റായി. 17ാം തീയതി റൂമിലേക്ക് മാറ്റിയപ്പോൾ ഞാൻ ഉമ്മാനെ കാണാൻ പോയി. ഉമ്മാക്ക് ചെറിയ ഓറഞ്ചിന്റെ ജൂസ് നല്ല ഇഷ്ട്ടാണ്. ഞാൻ കുറച്ച് കഞ്ഞിയും ഓറഞ്ചു ജൂസും തയ്യാറാക്കി കൊണ്ടുപോയിരുന്നു. ഞാൻ ചെന്നപ്പോൾ മൂത്തുമ്മയും യാസിറും ഉണ്ടായിരുന്നു ഉമ്മാന്റെടുത്ത്. മൂത്തുമ്മ ഉമ്മാക്ക് കഞ്ഞിവെള്ളവും ജൂസും ഇടക്കിടക്ക് കൊടുക്കുന്നുണ്ടായിരുന്നു. അന്ന് പോരാൻ നേരത്ത് ഉമ്മാന്റെ കയ്യിൽ പിടിച്ച് എന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും പ്രയാസങ്ങൾ  ഉണ്ടായിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ടു തരണം എന്ന് പറഞ്ഞു.ഉമ്മ ചിരിച്ചു കൊണ്ട് തല കുലുക്കി. എനിക്ക് എന്ത് കൊണ്ട് അങ്ങനെ ചോദിക്കാൻ തോന്നി എന്ന് എനിക്കറിയില്ല. അന്നാണ് എന്റെ ഉമ്മാനെ ഞാൻ അവസാനമായി കണ്ടത്.

പിറ്റേ ദിവസം അമലയിൽ കൊണ്ട് പോയി. യൂറിൻ പോകാത്തതിന്റെ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.19ാം തീയതി വൈകുന്നേരം 6:05 ന്‌ ഉമ്മ അല്ലാഹുവിലേക്ക് യാത്രയായി. ഉമ്മാക്ക് വേണ്ടി എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്‌തിട്ടുണ്ട്. അൽഹംദുലില്ലാഹ്.

ഇപ്പോഴും എന്റെ ഉമ്മ വീട്ടിൽ ഇല്ലന്ന് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല. ഇനിയില്ല ആ സ്നേഹം എന്ന് വിചാരിക്കാൻ കൂടിവയ്യ.സുമിയെ എന്താ വിളിക്കാത്തെ എന്ന് ചോദിക്കാൻ ഇനി ഉമ്മയില്ല. നമ്മൾ എല്ലാവരും വിശ്വാസികൾ ആണ്. എല്ലാം അംഗീകരിച്ചേ മതിയാകു.ഉമ്മ എന്നോട് പറയുന്ന കാര്യമുണ്ട്. നീ സ്വന്തമായി പണിയെടുത്തു ഉണ്ടാക്കിയ കാശിൽ നിന്ന് എനിക്ക് എന്തെങ്കിലും വാങ്ങി തരണം എന്ന്. അതിന് കാരണമുണ്ട്. എനിക്ക് തയ്യൽ അടക്കം ചില കൈത്തൊഴിൽ ഒക്കെ അറിയാം. എന്നാലും ഞാനതിനു എന്റെ മടി മൂലം അധികമൊന്നും ഇരിക്കാറില്ല. അതിന്റെ പേരിൽ ഉമ്മ മൃദുവായി എന്നെ ശകാരിക്കാറുണ്ട്.കൈത്തൊഴിൽ ചെയ്തു നാലു കാശുണ്ടാക്കാൻ എന്നെ വ്യംഗ്യമായി പ്രേരിപ്പിച്ചതായിരുന്നു അങ്ങിനെ.ഏതായാലും ഉമ്മ ഉള്ളപ്പോൾ എനിക്കതിന് കഴിഞ്ഞില്ല. ഇൻ ഷാ അല്ലാഹ്. ഉമ്മക്ക് പ്രതിഫലം കിട്ടുന്ന രീതിയിൽ ഞാൻ ചെയ്യും.

എന്റെ ഉമ്മ സഹിച്ച എല്ലാ പ്രയാസങ്ങൾ ഉമ്മാടെ ഖബറിലും ശേഷമുള്ള പരലോകജീവിതത്തിലും പ്രകാശം ചൊരിയാൻ നിമിത്തമാകട്ടെ. ഖബറിനെ ആകാശഭൂമിയോളം വിശാലമാക്കികൊടുക്കട്ടെ.അവിടം സ്വർഗ പൂങ്കാവനമാക്കട്ടെ. റഹ്‌നായ റബ്ബ് എന്റെ ഉമ്മാനെ അർശിന്റ തണലിൽ സ്വീകരിച്ചിരിത്തട്ടെ. സ്വര്‍‌ഗത്തിൽ ഉന്നത പദവികൾ നൽകി ആദരിക്കട്ടെ. ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ വന്നു പോയ തെറ്റുകുറ്റങ്ങൾ മാപ്പാക്കി കൊടുക്കട്ടെ. നമ്മെ എല്ലാവരെയും റബ്ബ് ഇരു ലോകത്തും അനുഗ്രഹിക്കട്ടെ. ആമീൻ....

സുമയ്യ പി.എം വാടാനപ്പള്ളി.