The paths of glory lead but to the grave...'

നന്മയുടെ നാൾവഴിയിലൂടെ...

 നന്മയുടെ നാൾവഴിയിലൂടെ...

സഫിയ ഹംസ വാസ്‌മ

നന്മയുടെ നാൾവഴിയിലൂടെ നടന്നു നിന്ന ഒരു വനിത. - ഹഫ്‌സത്ത.ഓരോരുത്തരുടെയും ഹൃദയത്തിൽ അക്ഷരാര്‍‌ഥത്തില്‍ പതിഞ്ഞ ഓർമായാണ് ഹഫ്‌സത്ത.സ്നേഹത്തിൻ്റെ അനുരജ്ഞിതം നിറഞ്ഞ ഒരാള്‍.സുഹൃത്ത് എന്നതിലപ്പുറം ഒരു സഹോദരിയായി എൻ്റെ ജീവിതത്തിൽ നിലകൊണ്ട ഒരാളായിരുന്നു അവർ. വാക്കുകൾ കൊണ്ട് പറയാനാകാത്ത ബന്ധത്തിൻ്റെ ഓർമകളാണ് ഇന്ന് ഹൃദയം നുറുങ്ങുന്നു.വളരെ സ്നേഹപൂർണ്ണവും വിനീതയും എല്ലായ്‌പ്പോഴും മറ്റുള്ളവർക്കായി സന്നദ്ധമായ സഹായഹസ്തം. ആരോടും ദേഷ്യപ്പെടാത്ത ഒരു വ്യക്തിത്വം അതായിരുന്നു ഹഫ്‌സത്തയുടെത്.

2002-2003 കാലഘട്ടത്തിൽ ആയിരുന്നു ഞാൻ ഹഫ്‌സത്തയുമായി പരിചയപ്പെടുന്നത് .എൻ്റെ മകൻ്റെ അദ്ധ്യാപികയായിരുന്നു അവർ. വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്തിയിരുന്ന ഒരാൾ.അതു തന്നെയാണ് എന്നെ കൂടുതൽ അവരിലേക്കടുപ്പിച്ചത്.ഇസ്ലാമികവു സാമൂഹികവും ആയ ഒട്ടുമിക്ക പ്രവർത്തനങ്ങൾക്കും കൂടെ കൂട്ടുമായിരുന്നു.അങ്ങനെ ആദ്യമായി എന്നെയും  കൂട്ടി 'തുടങ്ങിയ ഒന്നായിരുന്നു പലിശ രഹിതനിധി .അതെനിക്ക് ഒരു പാട് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. ഈ അശയം ആദ്യം അവതരിപ്പിച്ചപ്പോൾ പലരും അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാലും അതിൽ നിന്ന് ഞങ്ങൾ പിന്മാറിയില്ല. അല്ലാഹു വിൻ്റെ സഹായം നമുക്കുണ്ടാവുമെന്നും ഏതു കാര്യത്തിനും തളരാതെ ധൈര്യത്തോടെ മുന്നേറണമെന്നും എന്നെ പഠിപ്പിച്ചു. അങ്ങനെ ഗുരുവായുരുള്ള ഒരാളുടെ സഹായത്തോടെ 75000 രൂപ കൊണ്ട് ഹഫ്‌സത്ത പലിശരഹിതനിധിക്ക് ആദ്യമായി തുടക്കം കുറിച്ചു.

പാടൂർ കമ്മൂണിറ്റി ഹാളിൽ ആയിരുന്നു ആ സമയത്ത് ഇതിൻ്റെ പ്രവർത്തനങ്ങളെല്ലാം നടത്തിയിരുന്നതു എകദേശം നാലുവർഷത്തോളം വിജയകരമാക്കിക്കൊണ്ടുപോകാൻ കഴിഞ്ഞു. അങ്ങിനെ പല പ്രവർത്തനങ്ങളും 'ഹഫ്‌സത്തയിലൂടെ എനിക്ക് ചെയ്യാൻ സാധിച്ചു.ഞങ്ങളുടെത് എളുപ്പം വേർപ്പെടുത്താൻ കഴിയാത്ത ഒരു ബന്ധമായിരുന്നു. രോഗികളെ സന്ദർശിക്കൽ അവരുടെ പതിവായിരുന്നു. മിക്കപ്പോഴും എന്നെ കൂടെ കൂട്ടുമായിരുന്നു. അവരോടുള്ള പെരുമാറ്റവും പരിചരണവും ചെയ്തു കൊടുക്കുന്ന സഹായങ്ങളും പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു.എനിക്ക് എന്നും ഒരു പ്രചോദനമായിരുന്നു ഹഫ്‌‌സത്ത.ഒരുപാട് നന്മകളും നല്ല കാര്യങ്ങളും ഹഫ്‌സത്തയിലൂടെ എനിക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും വളരെയധികം സൂക്ഷ്മത പുലർത്തിക്കൊണ്ടായിരിക്കും ചെയ്ത് തീർക്കുക. ഖുർആനും മറ്റു ദീൻ കാര്യങ്ങളുമായി എന്നെ ഇത്രയധികം അടുപ്പിച്ചതും അവർ തന്നെയായിരുന്നു.

എൻ്റെ ഓർമയിൽ മായാതെ നിൽക്കുന്ന ഒന്ന് ഹഫ്‌സത്ത എനിക്ക് എഴുതിയ ഒരു കത്താണ്. മകൾ സബീഹയുടെ പഠനവുമായി ബന്ധപ്പെട്ട് കുറച്ചു കാലം അവർ കോതമംഗലത്തായിരുന്നു. ഒരു കത്ത് എന്നതിലുപരി സ്നേഹത്തിൻ്റെയും സുഹൃദ് ബന്ധത്തിൻ്റെയും ഒരു പതിപ്പായിരുന്നു അത്. ഇന്നും വിലപ്പെട്ട ഒരു സമ്മാനമായി ഞാൻ കാത്തു സൂക്ഷിക്കുന്ന ഒന്നാണ് ആ കത്ത്. ഇപ്പോഴും എടുത്ത് വായിക്കുമ്പോളും അതിലെ ഓരോ വരിയും എൻ്റെ കണ്ണുകളെ ഈറനണിയിക്കുന്നു. അതിലെ ചില വരികൾ ഇവിടെ കുറിച്ചിടട്ടെ.

" ആദ്യത്തെ ഇഅ്‌തികാഫ് ( إعتكاف ) ഓർമ്മയുണ്ടോ? ആ ബന്ധത്തിന് സ്വർഗ്ഗത്തിൻ്റെ പരിമളമുണ്ട് സഫിയാ....

നാളെ പരലോകത്ത് പടച്ചവൻ ചോദിക്കുമത്രെ എൻ്റെ പേരിൽ സ്നേഹിച്ചവർ എവിടെ...? എൻ്റെ പേരിൽ ഒന്നിച്ചു കൂടിയവർ എവിടെ....?

നമ്മുടെ ഒരു കൂട്ടത്തെ പടച്ചവൻ്റെ മുന്നിൽ ഹാജരാക്കും ആർക്കും തണൽ കിട്ടാത്ത ഇന്ന് ഇതാ എൻ്റെ ഈ തണൽ നിങ്ങൾക്കുള്ളതാണ്......

തിരക്കുകൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും നമ്മുടെ ഒത്തുചേരൽ നാളത്തെ തണലിലേക്കുള്ളതാണു്. പടച്ച റബ്ബ് നമുക്ക് നമ്മുടെ കുടുംബങ്ങളോടെപ്പം ആ തണലിൽ എത്തിച്ചേരാൻ അനുഗ്രഹിക്കുമാറാകട്ടെ. 

സഫിയാ... ഹജ്ജിലെ ഓട്ടം ഓർക്കുന്നുണ്ടോ?

ഒരിക്കൽ കൂടി നമുക്ക് സഅ്‌യ് നടത്തണം. നമുക്ക് രണ്ടു പേർക്കും കൂടി ഹജ്ജും ഉംറയും നടത്തണം. റബ്ബ് സുബ്ഹാനഹുവതആല അതിന് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ."

ഹഫ്‌സത്തയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ പറഞ്ഞപ്പോൾ, ഒന്നും പറയാൻ കഴിഞ്ഞില്ല.വാക്കുകൾ കണ്ടെത്താതെ നിൽക്കേണ്ടി വന്നു. കണ്ഠം ഇടറുകയും 'കണ്ണുകൾ നിറഞ്ഞു കവിയുകയുമായിരുന്നു.അവർ എന്നെ പഠിപ്പിച്ച പ്രാർത്ഥനകളും, പകർത്തി തന്ന നന്മകളും എല്ലാം എൻ്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും.

അല്ലാഹു അവരുടെ ഖബർ വിശാലമാക്കിക്കൊടുക്കുമാറാകട്ടെ പ്രകാശിപ്പിക്കുകയും ചെയ്യുമാറാകട്ടെ. എല്ലാവരെയും നാളെ ജന്നാതുൽ ഫിർദൗസിൽ ഒരുമിപ്പിക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ.   

സഫിയ ഹംസ വാസ്‌മ

പാടൂർ,