The paths of glory lead but to the grave...'

ദൈവ ഭക്തയായ ഹഫ്‌സ

 ദൈവ ഭക്തയായ ഹഫ്‌സ

ഡോ.ജയന്തി

ഗുരുവായൂരിനടുത്തു മമ്മിയൂരിൽ ഉള്ള നാച്ചേഴ്‌സ് ജീവാലയംഎന്ന പേരിൽ നടത്തിപൊരുന്ന പ്രകൃതി ചികിത്സാ കേന്ദ്രത്തിലേക്ക് ഇടക്കല്ലാം ചികിത്സക്കായി വന്നിരുന്ന അബ്‌ദു റഹ്‌മാനിക്കായിലൂടെയാണ് ഞാൻ പരേതയായ ഹഫ്‌സത്തിനെ പരിചയപ്പെടുന്നത്. ഭർത്താവിന്റെ കൊച്ചു കൊച്ചു അസുഖങ്ങളെ കുറിച്ചു ആശങ്കയുള്ള അവർ അദ്ദേഹത്തിന്റെ ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ചും ശീലങ്ങളെ കുറിച്ചും കൂടെക്കൂടെ എന്നെ വിളിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്തിരുന്നു. അത് വഴി ഞങ്ങളുടെ ഇടയിൽ കാലക്രമത്തിൽ എന്തോ ഒരു സൗഹൃദം കിളിർത്തു വരികയുണ്ടായി.

ഭർത്താവിന്റെ ആരോഗ്യവിഷയത്തിലുള്ള അവരുടെ കരുതലും ജിജ്ഞാസയും എനിക്കവരിൽ കൂടുതൽ മതിപ്പുളവാക്കി. സ്വന്തം അസുഖത്തെ കുറിച്ചും കൂട്ടുകാരികളുടെ അസുഖത്തെ കുറിച്ചും അവർ പലപ്പോഴും എന്നെ വിളിക്കാറുണ്ട്. എത്ര തിരക്കിലായാലും ഞാനപ്പപ്പോൾ തന്നെ ആവശ്യമായ ഉപദേശ നിർദേശങ്ങൾ കൊടുക്കാറുമുണ്ട്.എന്റെ നിർദേശങ്ങൾ പാലിച്ചു പ്രകൃതി ജീവനത്തെ ഉൾക്കൊണ്ടു ഭക്ഷണരീതിയും മറ്റും ചിട്ട പ്പെടുത്തുകയാൽ അവർക്ക് തന്റെ അസുഖങ്ങൾക്ക് കാര്യമായ കുറവുണ്ടെന്ന് പല പ്രാവശ്യവും നന്ദിയോടെ അറിയിച്ചിരുന്നു. അങ്ങിനെയാണ് പ്രകൃതി ചികിത്സയെക്കുറിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും തന്റെ നാട്ടുകാർക്ക്‌ ഒരു ക്ലാസ്സ്‌ എടുത്തു കൊടുക്കണമെന്നു എന്നോട് ആവശ്യപ്പെട്ടത്.അതനുസരിച്ചു കഴിഞ്ഞ വർഷം  ഒരു ദിവസം ഞാൻ പാടൂരിലെത്തുകയും ഒരു മദ്രസ്സ ഹാളിൽ സംഘടിപ്പിക്കപ്പെട്ട നിറഞ്ഞ സദസ്സിന് മുന്നിൽ നാച്ചുറോപതിയെകുറിച്ച് നീണ്ട ഒരു ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. 

പല സമുദായത്തിലും പെട്ട ഒട്ടേറെ സ്ത്രീ പുരുഷന്മാർ എന്റെ ക്ലാസ്സ്‌ ശ്രവിക്കാനായി എത്തിയിരുന്നു. അവരിൽ നിന്ന് പ്രസക്തമായ ധാരാളം ചോദ്യങ്ങൾ ഉണ്ടാവുകയും ഞാനവരുടെ സംശയങ്ങളെല്ലാം ദൂരകരിച്ചു കൊടുക്കുകയും ചെയ്തു. ഞാനവിടെ ഒരു പ്രഭാഷക ആയിട്ടല്ല എനിക്കനുഭവപ്പെട്ടത്,വളരെ ഇഷ്ടപ്പെട്ട ഒരതിഥി ആയിട്ടാണ്. നാളിത് വരെയുള്ള എന്റെ ആരോഗ്യ സേവനപ്രവർത്തനങ്ങൾക്കിടയിൽ ഏറെ സന്തോഷം നൽകിയ ഒരു സന്ദർഭം ആയിരുന്നു അത്. ഇതിന്റെ ഒക്കെ കടിഞ്ഞാൺ പിടിച്ചിരുന്നത് ഹഫ്‌സത്ത് എന്ന എന്റെ പേഷ്യന്റ് ആണ് എന്ന് കണ്ടപ്പോഴാണ് കക്ഷി ഒരു പൊതു പ്രവർത്തകയാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണെന്നുമൊക്കെ തിരിച്ചറിഞ്ഞത്. ഹഫ്‌സത്തിന്റെ പെരുമാറ്റത്തിലും സംസാരതിലുമൊക്കെ പൊതുവെ ഒരു നല്ല വ്യക്തിത്വം എനിക്ക് തോന്നിയിരുന്നു.ഭക്തിയുള്ള ഒരു മനസ്സായിരുന്നു അവരുടേത്.

ഇതൊരു പ്രകൃതി ചികിത്സാ കേന്ദ്രമായത് കൊണ്ടാവാം ഹഫ്‌സത്ത് ഇങ്ങോട്ട് കൊടുത്തയച്ചിരുന്ന പലതും  പ്രകൃതിക്കിണങ്ങുന്നതായിരുന്നു. മുളച്ച തേങ്ങയുടെ പൊങ്ങു, മുരിങ്ങയില, ചീരചേമ്പ് , മരച്ചീനി തണ്ട്, പൊന്നാങ്കണ്ണി ചീര, വാഴയുടെ ഉണ്ണിപ്പിണ്ടി... അങ്ങിനെ പലതും.നടാൻ കൊടുത്തയച്ച ചിലതെല്ലാം ഞങ്ങളുടെ തോട്ടത്തിൽ തഴച്ചു വളരുന്നുണ്ട്.

ഹഫ്‌സത്തും മകൻ മിക്ദാദും ഞങ്ങളുടെ സ്ഥാപനത്തിൽ താമസിച്ചു ചികിത്സ നേടിയവരാണ്. അവരുടെ ശരീരികാവസ്‌ഥ കണക്കിലെടുത്തു പരമാവധി നല്ല നിലയിൽ ചികിത്സ കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് കൃതാർത്ഥതയുണ്ട്.ഹഫ്‌സത്തിന്റെ ആകസ്മികമായ മരണം എന്നെ വല്ലാതെ ദുഖിപ്പിച്ചു.അവരുടെ അകാലമായ വേർപാടിൽ ഞാനിവിടെ എന്റെ ആത്മാർത്ഥമായ അനുശോചനം രേഖപെടുത്തുന്നു.പരേതയുടെ ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

ഡോ.ജയന്തി

ഡയറക്‌ടര്‍ 

നാച്ചേഴ്‌സ് ജീവാലയം 

9048009190.