The paths of glory lead but to the grave...'

കുഞ്ഞിത്ത

 കുഞ്ഞിത്ത

നുസൈബ വി.എ

ഇന്ത്യയിലെ പേരു കേട്ട ആദ്യത്തെ പള്ളിയായ ചേരമാൻ പള്ളിയും,പ്രസിദ്ധമായ ഭഗവതി ക്ഷേത്രവും മാർത്തോമ പള്ളിയും എല്ലാം ഉൾക്കൊള്ളുന്ന മതസൗഹാർദം വിളിച്ചോതുന്ന പ്രശസ്തമായ കൊടുങ്ങല്ലൂരിൻ്റെ മണ്ണിൽ 'കുടിലിൽ' എന്ന് വിളിപ്പേരുള്ള വലിയവീടെന്ന വലിയ തറവാട്ടിലായിരുന്നു   ഹഫ്‌സ എന്ന ഞങ്ങളുടെ കുഞ്ഞിത്തയുടെ ജനനം.

മഹല്ല് പള്ളിയുടെ ഖത്തീബ് സ്ഥാനവും സെക്രട്ടറി സ്ഥാനവും മദ്രസ അദ്ധ്യാപനവും നടത്തിക്കൊണ്ടിരുന്ന സെയ്ദു മുഹമ്മദ് മൗലവിയുടെ എട്ട് മക്കളിൽ നാലാമത്തെയായിരുന്നു ഹഫ്‌സ. ആ കാലഘട്ടത്തിലെ വിദ്യഭ്യാസ രീതി എന്ന് പറഞ്ഞാൽ മദ്റസക്ക് ആയിരുന്നു പ്രാധാന്യം. പെൺകുട്ടികൾക്ക് ഭൗതിക വിദ്ധ്യാഭ്യാസമൊന്നും വേണ്ട എന്ന ചിന്താഗതിയായിരുന്നു അന്നുണ്ടായിരുന്നത്. എങ്കിലും ഹഫ്‌സ ചെറിയ തരത്തിൽ ഭൗതികവിദ്യാഭ്യാസത്തിൻ്റെ പടവുകൾ കയറി. വീടിൻ്റെ അടുത്തു തന്നെയായിരുന്നു ബാലാനുബോധിനി എന്ന സ്ക്കൂൾ ഉണ്ടായിരുന്നത്.

കൊടുങ്ങല്ലൂരിലെ തന്നെ ഗ്രാമപ്രദേശമായ എറിയാട് എന്ന സ്ഥലത്തായിരുന്നു ആദ്യം ദീനിൻ്റെ വ്യാപനം കൂടുതലായി ഉണ്ടായത്. അതിൻ്റെ ഫലമായിട്ടാണ് പല മഹത്തുക്കളുടെയും ചിന്തയിൽ പെൺകുട്ടികൾക്ക് ദീനി വിദ്യാഭ്യാസം നേടാൻ ഒരു സ്ഥാപനം തുടങ്ങുക എന്ന ആശയം ഉരുത്തിരിഞ്ഞത്. അതിനുവേണ്ടി പല മഹാന്മാരുടെയും സഹയഹസ്തം കൊണ്ട് എറിയാട് 'മദ്റസത്തുൽ ബനാത്ത്' എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങി. പെൺകുട്ടികളെ വിദ്യ അഭ്യസിപ്പിക്കരുത് എന്ന് പറയുന്ന ആ കാലഘടത്തിൽ അവിടേക്ക് വിദ്യാർഥികളെ കിട്ടുക എന്നതും വളരെ ദുഷ്കരമായിരുന്നു. പല മഹാന്മാരായ പണ്ഡിതന്മാരുടെ ശ്രമഫലമായി കുറച്ച് കുട്ടിക്കളെയൊക്കെ സംഘടിപ്പിച്ച് ദീനിൻ്റെ പ്രചാരണം എന്ന വലിയ ലക്ഷ്യവുമായി മദ്റത്തുൽ ബനാത്ത് പ്രയാണം തുടങ്ങി. ഹഫ്‌സ എന്ന മഹതിക്കും ആ സ്ഥാപനത്തിൽ എത്തിപ്പെടാനുള്ള സൗഭാഗ്യം ലഭിച്ചു. അവിടെ നിന്നാണ് ദീനി വിദ്യാഭ്യാസത്തിൻ്റെ തുടക്കം.

അന്നൊക്കെ തട്ടമിട്ട് നടക്കുന്നതിന് ആളുകളിൽ നിന്ന് ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അവിടെ നിന്ന് അത്യാവശ്യം വേണ്ട ദീനി വിദ്യാഭ്യാസമൊക്കെ സ്വായത്തമാക്കി . ഹഫ്‌സയുടെ സ്വദേശമായ അത്താണിയെന്ന ചെറിയ പ്രദേശത്തുനിന്നും ത്തന്നെയായിരുന്നു പ്രവർത്തനത്തിൻ്റെ തുടക്കം. അവിടെയുള്ള അന്ധകാരത്തിൻ്റെ പടുകുഴിയിൽ കിടന്നിരുന്ന ആളുകളെ ഖുർആൻ ക്ലാസിലൂടെയും നബിവചനങ്ങളിലൂടെയും അറിവിൻ്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളായിരുന്നു. അതിൻ്റെ ഫലമായി പല ആളുകളെയും കൂട്ടി ഹൽഖയൊക്കെ രൂപീകരിച്ചു. അന്നത്തെ കാലത്ത് ഖുർആൻ ക്ലാസെടുക്കന്നവർക്ക് മറ്റൊരു വിനോദമോ ആഘോഷമോ ഒന്നും പാടില്ല എന്നതായിരുന്നു ധാരണ. കൊടുങ്ങലൂർ ഭഗവതീ ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ ഒരു ഉത്സവമുണ്ടാവും. "താലപ്പൊലി", മറ്റു വിനോദങ്ങളോ പരിപാടികളോ ഒന്നും ഇല്ലാത്തതുകൊണ്ടും മതസൗഹാർദം നിലനിൽക്കുന്നതുകൊണ്ടും നാട്ടിലുള്ള മുസ്ലിലങ്ങളെല്ലാം (കുട്ടികൾ) അത് കാണാൻ പോകും. അങ്ങനെ പോകുന്ന കൂട്ടത്തിൽ ഖുർആൻ ക്ലാസെടുത്തു നടക്കുന്ന ഈ മഹതിയും പോയി. അതിന് ഖുർആൻ ക്ലാസെടുക്കുന്ന ആൾ അമ്പലത്തിൽ പോയിരിക്കും എന്ന് പറഞ്ഞ് നാട്ടിലുണ്ടായ പുകില് ഞാനിന്നും ഓർക്കുന്നു. 

അങ്ങനെ സ്വന്തം പ്രദേശത്ത് ആളുകളെ ബോധവത്കരിച്ച് കൊണ്ടിരിക്കുന്നതിനിലയിലാണ് പാടൂരിലേക്കുള്ള പറിച്ചു നടൽ. പിന്നീടുള്ള വളർച്ച അവിടെയായിരുന്നു. വലിയ ഒച്ചപ്പാടിലൂടെയല്ല സൗമ്യമായ ഇടപെടലിലൂടെയായിരുന്നു എല്ലാവരിലേക്കും എത്തിയത്. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും പുഴയായ് ഒഴുകിക്കൊണ്ട് പാടൂരെന്ന ദേശത്തെ അന്ധകാരത്തിൻ്റെ ആഴിയിൽ നിന്നും അറിവിൻ്റെ ലോകത്തിലേയ്ക്ക് ഉയർത്തി. നിഷ്കളങ്കമായ ആ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും പരിമളം എല്ലാവരുടെയും മനസ്സിൻ്റെ അകത്തളത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. പരീക്ഷണങ്ങൾ ഏറെ തരണം ചെയ്യേണ്ടി വന്നെങ്കിലും അതെല്ലാം ക്ഷമയോടെ സര്‍‌വശക്തനായ അല്ലാഹുവിലേൽപ്പിച്ച് പരലോകമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് യാത്ര ചെയ്തത്. അതിൽ വിജയം കാണുകയും ചെയ്തു. ഹഫ്‌സ എന്ന മഹതി എല്ലാവരുടെയും മനസ്സിലും മരിക്കാത്ത ഓർമ്മകളായി നിലനിൽക്കട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇതെല്ലാം മാതൃകയാക്കി ജീവിക്കാൻ നമുക്കും സാധിക്കട്ടെ.

നുസൈബ വി.എ