The paths of glory lead but to the grave...'

വല്ലിത്തയും കുഞ്ഞുമ്മയുമായ ഹഫ്‌സത്ത

  വല്ലിത്തയും കുഞ്ഞുമ്മയുമായ ഹഫ്‌സത്ത

അൻവർ ഷാ, പാടൂർ

ഹഫ്‌സത്തയെ കുറിച്ച് പറയുന്നതിന് മുമ്പ് 'അദ്രമാൻക്ക'യെ കുറിച്ച് രണ്ടു വാക്ക് പറയട്ടെ. അതെ അദ്രമാൻക്ക- ഞങ്ങളങ്ങനെയാണ് കേലാണ്ടത്തെ അബ്ദുറഹിമാൻക്കയെ വിളിച്ചിരുന്നത്. ഇപ്പോഴും അങ്ങനെതന്നെ. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സൗഹൃദപൂർവ്വം അദ്ദേഹം അങ്ങിനെ വിളിക്കപ്പെടാറുണ്ട്.

ജ്യേഷ്ഠൻ അഹമ്മദ് മുസ്‌ലിയാരോട് അയൽവാസി എന്നതിനപ്പുറം ഗുരുശിഷ്യ ബന്ധമുണ്ടെങ്കിലും, സരസനും സംസാരപ്രിയനുമായ അനുജൻ അദ്രമാൻക്കയുമായുള്ള ഞങ്ങളുടെ ഒക്കെ കൂട്ടുകെട്ട് ഞങ്ങളുടെ വല്യൂപ്പ ഹമീദ് മുസ്‌ലിയാർ ജീവിച്ചിരിക്കുന്ന കാലം മുതലേ ഉള്ള തായിരുന്നു.

ഹഫ്‌സത്തയെ റഹ്‌മാൻക്ക വിവാഹം കഴിച്ചതിനു ശേഷം ആദ്യ കുടുംബ സന്ദർശനം ഞങ്ങളുടെ വീട്ടിലേക്കായിരുന്നു എന്ന് അദ്രമാൻക്ക  പറഞ്ഞിട്ടുണ്ട്.വെല്ലിപ്പയുമായി നീണ്ട കാലങ്ങളായുള്ള അദ്ദേഹത്തിന്റെ ആ അടുപ്പം പിന്നീട് എന്റെ ഉപ്പയുമായും ഇപ്പോൾ ഞാനുമായും തുടർന്ന് പോരുന്നു. അതിപ്പോൾ എന്റെ മകൻ വരെ എത്തിക്കഴിഞ്ഞിട്ടുമുണ്ട്. 

ഒരു സഹോദരനോടോ ഉറ്റ ഒരു കൂട്ടുകാരനോടോ ഉള്ള അടുപ്പമാണ് ഞങ്ങൾ തമ്മിൽ നാളിത് വരെ നിലനിർത്തി പോന്നിട്ടുള്ളത്.പ്രായത്തിന്റെയും കാലത്തിന്റെയും പരിധികളെ മറികടന്നുള്ള ഒരാത്മ ബന്ധം എന്ന് വേണമെങ്കിൽ ഇതിനെ പറയാം.അൽഹംദുലില്ലാഹ്... അല്ലാഹു മരണം വരെ ആ ബന്ധം നിലനിർത്തട്ടെ.

അദ്ദേഹം വിവാഹ ശേഷം ഭാര്യ ഹഫ്‌സത്തയുമായി ആദ്യമായി ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ ഉമ്മയുമായുള്ള അവരുടെ ഇടപെടൽ ഒരു മൂത്ത  സഹോദരിയോടെന്നപോലെയായിരുന്നു. ഏറെ നാളത്തെ മുൻപരിചയം ഉള്ളത് പോലെയായിരുന്നു അവർ ഉമ്മയോട്  പെരുമാറിയിരുന്നത്. അതാണ് ഹഫ്‌സത്തയുടെ പ്രത്യേകതയും.എന്റെ ഉമ്മാക്ക് ജേഷ്ഠത്തിയോ അനിയത്തിയോ ഇല്ലാത്തത് കൊണ്ട് ഒരു അനിയത്തിയെ കിട്ടിയ സന്തോഷത്തോടും  വാത്സല്യത്തോടും കൂടിയായിരുന്നു ഉമ്മ ഹഫ്‌സത്തയെ കണ്ടിരുന്നത്. അവർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം അത്ര വൈകാരികമായിരുന്നു.

ഉമ്മയുടെയും ഹഫ്‌സത്തയുടെയും എല്ലാ വിഷമങ്ങളും സന്തോഷങ്ങളും അവർ പരസ്പരം പങ്കുവെക്കാറുണ്ടായിരുന്നു എന്നത് ആ ബന്ധത്തിന് ഊഷ്മളത കൂട്ടി. ഹഫ്‌സത്ത വീട്ടിൽ എത്തിയാൽ പിന്നെ പലഹാരങ്ങളുണ്ടാക്കലും അത് നിർബന്ധിച്ച് കഴിപ്പിക്കലുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

ഇസ്‌ലാമിക  ചട്ടക്കൂട്ടിൽ വളർന്ന ഹഫ്‌സത്തയുടെ  വസ്ത്രധാരണവും സംസ്കാര സമ്പന്നമായ പെരുമാറ്റവും, വിനയവും, സംസാരരീതിയുമാണ്  ഒരു അനിയത്തിയെപ്പോലെ ഉമ്മ ഹഫ്‌സത്തയെ സ്നേഹിക്കാൻ നിമിത്തമാക്കിയത്.  ജേഷ്ഠത്തിയെപ്പോലെ ഹഫ്‌സത്ത ഉമ്മയെ സ്നേഹിച്ചതും ആ ഇസ്‌ലാമിക ബോധം കൊണ്ട് തന്നെ യായിരിക്കും.അതെ,രക്തബന്ധത്തേക്കാളും അപ്പുറം സ്‌നേഹവും വിശ്വാസവും നിറഞ്ഞ അതുല്യമായ ആത്മബന്ധമായിരുന്നു അവർ തമ്മിൽ.

എനിക്കില്ലാതെപോയ ജേഷ്ടത്തിയായിരുന്നു എനിക്കെന്റെ ഹഫ്‌സത്ത. എനിക്കില്ലാതെപോയ എന്റെ കുഞ്ഞുമ്മയുമായിരുന്നു എനിക്ക് ഹഫ്‌സത്ത. ഹഫ്‌സത്ത ജമാഅത്ത് കാരി ആയത് കൊണ്ട് വീട്ടിൽ വന്നാൽ സുന്നി-ജമാഅത്ത് സംവാദം നടത്തലാണ് ഞങ്ങളുടെ നേരംപോക്ക്. ഇസ്‌ലാമിക വിഷയങ്ങളിലും ബന്ധപ്പെട്ട പ്രമാണങ്ങളിലും സാമാന്യം നല്ല അറിവുള്ള ഹഫ്‌സത്തയോട് മുട്ടിയാൽ എപ്പോഴും തോൽക്കുന്നത് ഞാൻ തന്നെയായിരുന്നു.എല്ലാം  മാഞ്ഞുപോകാത്ത ഓർമ്മകളായി ഇപ്പോഴും നിൽക്കുന്നു.പിന്നീട് ഞങ്ങളുടെ ഉമ്മ മരിച്ചതിന് ശേഷം സന്ദർശനം കുറഞ്ഞു വെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ആ ബന്ധം മുറിയാതെ നില നിർത്താൻ ഹഫ്‌സത്ത ശ്രമിച്ചിരുന്നു.

ഈ അടുത്ത് മരിക്കുന്നതിന് ഏകദേശം രണ്ട്  മാസം മുമ്പ് ഏതാനും ചില ഫോട്ടോകളും മെഡിക്കൽ റിപ്പോർട്ടുകളും എനിക്ക് ഇത്ത വാട്സ്ആപ്പിൽ അയച്ചുതന്നിരുന്നു. കൂടെ 2:52 സെക്കന്റ്‌ ദൈഘ്യമുള്ള ഒരു വോയിസും. അവിടെ അടുത്ത് തന്നെയുള്ള ഒരു സ്ത്രീയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അനിവാര്യമായ സഹായം തരപ്പെടുത്തേണ്ടതിലേക്കായി അയച്ചതായിരുന്നു അത്. ഹഫ്‌സത്തയെസംബന്ധിച്ചിടത്തോളം ഇതൊന്നും ഒറ്റപ്പെട്ട സംഗതിയല്ല എന്ന് അറിയുന്നവർക്കറിയാം. എന്നാലും സൂചിപ്പിച്ചെന്ന് മാത്രം.

ഹഫ്‌സത്ത തന്റെ രോഗാവസ്ഥയും അതിന്റെതായ പാരവശ്യങ്ങളും പരിഗണിക്കാതെ മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിതകാലം അധികവും നീക്കിവെച്ചത്.ഇങ്ങിനെ ഒരു മാതൃകായോഗ്യയായ ഒരു സഹോദരിയെ ഇനി ഈ പാടൂരിന് ലഭിക്കുമോ??

തുടക്കത്തിൽ ഹഫ്‌സത്തയുടെ വസ്ത്രധാരണത്തെ പറ്റി സൂചിപ്പിച്ചുവല്ലോ. അവർ പാടൂരിലെത്തുന്ന എൺപതുകളിൽ പൊതുവെ മുസ്‌ലിം സ്ത്രീകൾ ഇസ്‌ലാമിക  വേഷ വിധാനങ്ങളൊന്നും വേണ്ടും വിധം പാലിച്ചിരുന്നില്ല. പ്രത്യേകിച്ച് ചെറുപ്പക്കാരികൾ. ഹാഫ് കയ്യ് ഒരു പരിഷ്കാരമായിരുന്നു. തല മറക്കുമെങ്കിലും അത് ഭാഗികമായിരുന്നു. തെറ്റാണെന്നറിയാം. എന്നാലും ശരിചെയ്യാൻ ഒരപകർഷതാബോധം നമ്മുടെ സോദരിമാരെ വേട്ടയാടിയിരുന്നു. 

അവർക്കിടയിലൂടെയായിരുന്നു ഹഫ്‌സത്ത ആദർശ വീര്യത്തോടെ മുഖമക്കനയും ഫുൾ കൈയുമായി നടന്നിറങ്ങിയത്. കാണുന്ന ഇത്തമാർക്ക് കുറച്ചെങ്കിലും ചമ്മൽ തോന്നിയിരിക്കണം. എന്നാൽ അവർക്ക് സ്ത്രീത്വത്തിന്റെ മാന്യത എന്തെന്നു ഇത്ത തന്റെ ഡ്രസ്സ്‌ കോഡിലൂടെ കാണിച്ചു കൊടക്കുകയായിരുന്നു.  അവരിൽ സ്വത്വബോധവും തങ്ങളുടെ പൈതൃകത്തിന്റെ മഹത്വവും ഹഫ്‌സത്ത പറിച്ചു നട്ടു. അങ്ങനെ സ്ത്രീകളിൽ ഇസ്‌ലാമിക വേഷ വിധാനത്തിന്റെ ഒരു സംസ്കാരം നാട്ടിൽ കൊണ്ട് വരുന്നതിൽ ഹഫ്‌സത്ത നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നു തന്നെ പറയാം. അത് പോലെ പലതും പലതും.ജമാഅത്തായുള്ള സ്ത്രീകളുടെ തറാവീഹുനിസ്കാരം,  പെണ്ണുങ്ങളുടെ കൂട്ടായുള്ള മയ്യിത്ത് നിസ്കാരം, ഈദ് ഗാഹു കളിൽ സ്ത്രീകളുടെയും കുട്ടികളുടെയും നിറ സാന്നിധ്യം ... ഇവയെല്ലാം ചിലത് മാത്രം.

ഇനിയും ഒരുപാടൊരുപാട് എഴുതാനുണ്ട്.എത്ര എഴുതിയാലും, പറഞ്ഞാലും തീരാത്തത്ര മഹനീയമായ ഗുണങ്ങൾ  ഒത്തുചേർന്ന ഹഫ്‌സത്താക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാവട്ടെ. സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനങ്ങൾ നൽകി അവരെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ...

ഹഫ്‌സത്ത നമ്മെ വിട്ട് പോയെങ്കിലും ഓർമ്മകളിൽ ഇപ്പോഴും ജീവിച്ചിരുന്ന ആ ആത്മ ബന്ധം, ഇന്നിന്റെ ഹൃദയവേദനയായി തുടർന്ന് കൊണ്ടേയിരിക്കുന്നു.

ഹൃദയപൂർവ്വം
അൻവർ ഷാ, പാടൂർ