The paths of glory lead but to the grave...'

മാതൃകാ വനിത

 മാതൃകാ വനിത

ഹാഫി മുഹമ്മദ് 

-------------

കേലാണ്ടത്ത് അബ്‌ദുറഹ്‌മാൻക്കയുമായി കുടുംബപരമായുള്ള ആത്മ ബന്ധത്തിലൂടെയാണ് അദ്ദേഹത്തിന്റെ സഹധര്‍‌മിണി ഹഫ്‌സത്തയുമായി ഇടപഴകാനും അടുക്കാനും അറിയാനും അവസരമുണ്ടായത്.

തന്റെ നിയോഗം തിരിച്ചറിഞ്ഞ മഹതി എന്ന്‌ ഒറ്റവാക്കില്‍ ഹഫ്‌സത്തയെ കുറിച്ച് പറയനാകും.പാടൂരും പരിസര പ്രദേശങ്ങളിലുമുള്ള അശരണർക്ക് അവലം‌ബമായും അത്താണിയായും താങ്ങും തണലും സമാശ്വാസവുമായി ജീവിക്കാൻ അവര്‍‌ക്ക് സാധിച്ചു.

നാം അറിയാത്ത നമുക്ക് കയറി ചെല്ലാൻ കഴിയാത്ത ഒട്ടനവധി ഇടങ്ങളിലേക്ക് സ്വന്തം ആരോഗ്യസ്ഥിതി പോലും തൃണവൽഗണിച്ചു കൊണ്ട് ഊർജസ്വലയായി അവർ ഇറങ്ങി ചെന്നു,ഓരോ ന്യായമായ ആവശ്യങ്ങളും യഥാക്രമം യഥോചിതം അർഹതപ്പെട്ടവരിലേക്ക്,ഒരുവേള ഗുണഭോക്താക്കള്‍ പോലും അറിയാതെ എത്തിച്ചു നൽകി.

വിശുദ്ധ ഗ്രന്ഥത്തിലൂടെയും പ്രവാചകാധ്യാപനങ്ങളിലൂടെയും സ്വായത്തമാക്കിയ അറിവും തിരിച്ചറിവും ജീവിതത്തില്‍ പാലിച്ചു കാണിച്ചുകൊടുക്കാന്‍ ഈ മഹതിക്ക് ഭാഗ്യം ലഭിച്ചു.അതുകൊണ്ടാണ്‌ മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച് സഹജീവികളുടെ ദുഖങ്ങളിൽ പങ്കു ചേരാനും തനിക്ക്‌ ചുറ്റുമുള്ളവരിലേക്ക് വിശിഷ്യാ സ്ത്രീകൾക്ക് ദീനിന്റെ തൂവെളിച്ചം എത്തിച്ചു കൊടുക്കാനും തിരക്ക് പിടിച്ച വര്‍‌ത്തമാന സാഹചര്യത്തിലും അവർ‌ക്ക്‌ സമയം കണ്ടെത്താന്‍ കഴിഞ്ഞത്.

അതെ, ഈ ദുനിയാവ് വളരെ ചെറുതാണെന്നും  നന്മകളിലൂടെ ജനഹൃദയങ്ങളിൽ എന്നെന്നേക്കുമായി ഇടം നേടാൻ കഴിയുമെന്നും അവർ തെളിയിച്ചു.ശാശ്വതമായ സ്വര്‍‌ഗീയമായ പരലോക ജീവിതമാണ് ഒരു വിശ്വാസിയുടെ അടിസ്ഥാന ലക്ഷ്യം എന്ന് നമുക്കെല്ലാം നല്ലൊരു സന്ദേശം നൽകിയാണ് അവർ തന്റെ കര്‍‌മ നിരതമായ ജീവിതത്തോട് വിടവാങ്ങിയത്. 

ഹഫ്‌സത്ത ഇടപെട്ടിരുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കെല്ലാം പരമാവധി പരിഹാരം കണ്ടെത്താൻ അവര്‍‌ക്ക് കഴിഞ്ഞിരുന്നു എന്നത് അവരുടെ നിസ്വാര്‍‌ഥമായ പ്രവര്‍‌ത്തന നൈരന്തര്യത്തിന്റെ തെളിവായി മനസ്സിലാക്കുന്നു.

അവരുടെ പുണ്യ പ്രവർത്തനങ്ങൾക്ക് പടച്ച തമ്പുരാന്‍ തക്കതായ പ്രതിഫലം അനുഗ്രഹിച്ചരുളുമാറാകട്ടെ.. 

അവർ പരിപാലിച്ചും പരിപോഷിപ്പിച്ചും നടത്തിയിരുന്ന സാന്ത്വന സേവന കാരുണ്യ പ്രവർത്തനങ്ങൾ തുടര്‍‌ന്നും മുന്നോട്ട് കൊണ്ടു പോകാന്‍ പിന്‍‌മുറക്കാര്‍‌ക്ക് സാധിക്കട്ടെ എന്ന് പ്രാര്‍‌ഥിക്കുന്നു.

കുടുംബങ്ങൾക്ക് സര്‍‌വലോക പരിപാലകനായ നാഥന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ...

സ്വർഗീയാരാമത്തില്‍ ഉന്നതമായ സ്ഥാനം നൽകി കാരുണ്യവാനായ നാഥന്‍ അവരെ സ്വീകരിച്ച്  ആദരിച്ച് അനുഗ്രഹിക്കട്ടെ.ആമീൻ 

---------

സഹോദരൻ

ഹാഫി മുഹമ്മദ് 

ദുബായ്