The paths of glory lead but to the grave...'

നിറകുടമായിരുന്നു നിങ്ങൾ

 നിറകുടമായിരുന്നു നിങ്ങൾ 

ബുഷ്റ ഖലീൽ

പ്രിയപ്പെട്ട സ്വാഹിബാ.....

ഏതു വിളിയാണ് നിങ്ങൾക്ക് ചേരുക. ഒരുപക്ഷേ നിങ്ങൾക്ക് എല്ലാ വിളിയും ചേരും.ഞങ്ങൾക്കെല്ലാം നിങ്ങൾ ഉമ്മയായിരുന്നു... സഹോദരിയായിരുന്നു..കൂട്ടുകാരിയായിരുന്നു... ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുമായി ബന്ധിപ്പിക്കുവാന്‍ എന്തെല്ലാം ആകുവാൻ കഴിയുമായിരുന്നുവോ അതെല്ലാമായിരുന്നു നിങ്ങൾ. സന്ദർഭവും സാഹചര്യവും അനുസരിച്ച് നിങ്ങൾ അത് ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. എൻ്റെ കോളേജ് കാലഘട്ടത്തിൽ പാടൂരിൽ ഒരു ജി.ഐ.ഒ യൂണിറ്റ് രൂപീകരിക്കാൻ വേണ്ടി നിങ്ങൾ പെൺകുട്ടികളെ ക്ഷണിച്ച കൂട്ടത്തിൽ കൂട്ടുകാരി ജമീലയെ കൊണ്ടാണ് എന്നെ  ആ യോഗത്തിലേക്ക് വിളിക്കുന്നതും യൂണിറ്റ് രൂപീകരിച്ച് പ്രസ്ഥാനം എന്താണ് എന്നറിയാത്ത എന്നെ പിടിച്ച് യൂണിറ്റ് സെക്രട്ടറി ആക്കുന്നതും, അവിടെ നിന്നും തുടങ്ങിയതാണ് ബന്ധം. 

നീണ്ട 23 വർഷത്തെ ബന്ധം... എന്നെക്കാൾ കൂടുതൽ നീണ്ടനാളത്തെ അടുപ്പവും ബന്ധമുള്ളവർ ആണ് ഞങ്ങളിലേറെ പേരും, പക്ഷേ എന്തുകൊണ്ട് ഒക്കെയോ ഹഫ്‌സത്ത എന്നോട് കാണിക്കുന്ന സ്നേഹവും അടുപ്പവും അത് എന്നോട് മാത്രമാണെന്ന് തോന്നിയിരുന്ന  എൻ്റെ ഉള്ളിലെ അഹങ്കാരത്തെ പൊട്ടിച്ചെറിയുന്നതായിരുന്നു അനുസ്മരണയോഗത്തിൽ കൂടിയവരുടെ വാക്കുകളിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്. അങ്ങനെയായിരുന്നു നിങ്ങൾ. പരിചയം സ്ഥാപിക്കുന്ന ഓരോരുത്തർക്കും അവരാണ് ഏറ്റവും പ്രിയപ്പെട്ടവർ എന്ന് തോന്നുന്ന വിധത്തിൽ ആയിരിക്കും തുടർന്നുള്ള നിങ്ങളുടെ രീതികൾ, ഒരു ഹദിയ ഇല്ലാതെ നിങ്ങൾ എന്നെ കാണാൻ വരാറില്ല. വരാൻ കഴിയാത്തപ്പോൾ എനിക്ക് തരാനായി എടുത്തുവച്ചത് അത് മക്കൾക്കായി എന്തെങ്കിലും പ്രിയപ്പെട്ട ഭക്ഷണമായും എനിക്ക് നട്ടുവളർത്താനായി ചീരത്തൈകളായും, ചെടികളായും, മാങ്ങയായും, അടുക്കളത്തോട്ടത്തിലെ വിഷമില്ലാത്ത പച്ചക്കറികളായും പ്രിയതമൻ അബ്‌ദുറഹ്മാൻക്ക വശം കൊടുത്തയച്ചിരിക്കും ,ഇല്ലെങ്കിൽ എന്നോടോ മകനോടോ അങ്ങോട്ട് ചെല്ലാൻ പറയും. ഒരു സാധനം എടുത്തു വച്ചിട്ടുണ്ട് മോളെ. ഇത്താക്ക് വരാൻ വയ്യാഞ്ഞിട്ടാണ് ഇവിടെ വന്നു വാങ്ങണം എന്ന് പറയും. എല്ലാ റമളാനിലും ഒരു ദിവസത്തെ നോമ്പ് തുറ വിഭവം അബ്‌ദുറഹ്‌മാന്‍ക്കാ വശം വീട്ടിലെത്തിച്ചിരിക്കും .ഉണ്ടാക്കാൻ വയ്യാത്തപ്പോൾ അത് ആരെങ്കിലെ കൊണ്ടെങ്കിലും ഉണ്ടാക്കി കൊടുത്തയക്കും. എന്തിനാ എന്ന് ചോദിച്ചാൽ അത് മക്കൾക്കുള്ളതാണെന്ന് മറുപടി. ചെറിയ എന്തെങ്കിലും പൊതിയുമായി ചെന്നാൽ പ്രതികരണം ശാസനയാവും. പകരമായിട്ടൊന്നും  ആഗ്രഹിക്കാതെ നിങ്ങൾ തന്ന സ്നേഹം നിഷ്കളങ്കമായിരുന്നു, അളവില്ലാത്ത തായിരുന്നു...

പ്രസ്ഥാന പ്രവർത്തകൻ വി.പി സൈതു മുഹമ്മദ് മൗലവിയുടെ മകളായി കൊടുങ്ങല്ലൂരിൽ ജനിച്ച് എറിയാട് ബനാത്തിലെ വിദ്യാർത്ഥിയായി പ്രസ്ഥാനത്തിൻ്റെ മടിത്തട്ടിൽ വളർന്ന് 21 ആം വയസ്സിൽ പാടൂരിന്റെ മരുമകളായി വന്ന നിങ്ങൾ പാടൂരിന്റെ മകളായി മാറി. അവസരം കിട്ടിയപ്പോൾ നിങ്ങൾ വെറുതെയിരുന്നില്ല. പണിയെടുക്കാൻ തീരുമാനിച്ചു. പ്രതികൂല സാഹചര്യങ്ങളെയും കഠിനപരീക്ഷണങ്ങളെയും തരണം ചെയ്തു പാടൂരിന്റെ എല്ലാ മുക്കുമൂലകളിലും കയറിയിറങ്ങി ഖുർആൻ പഠിപ്പിക്കാനും പഠിച്ച കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും നിങ്ങൾ എന്നും മറ്റാരെക്കാളും മുന്നിലായിരുന്നു.

പാവങ്ങളെ നിങ്ങൾ ചേർത്തുപിടിച്ചു. അഗതികളും അനാഥകളും നിരാലംബരുമായവരെ കണ്ടെത്തി അവരുടെ കൂടെ നിന്നു. ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം ഇതിനായി നിങ്ങൾ പലരെയും സമീപിച്ച് ചോദിച്ചും വാങ്ങിയെടുത്തും ആവശ്യക്കാരിലേക്ക് എത്തിച്ചു. മനപ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസ വാക്കുകൾ ചൊരിഞ്ഞു നിരന്തരം അവരുമായി ബന്ധം നിലനിർത്തുകയും ചെയ്തു. നിങ്ങളുടെ അസുഖത്തെക്കാളും പരീക്ഷണങ്ങളെക്കാളും വലുതായിരുന്നു നിങ്ങൾക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ.

നിരന്തരം ഖുർആൻ ക്ലാസുകളും പഠന ക്ലാസുകളും എടുത്ത് ഓടുന്നതിനിടയിൽ ശ്വാസ തടസ്സം വന്ന് സംസാരിക്കാൻ കഴിയാതാവുമ്പോഴും അസുഖം വല്ലാതെ നിങ്ങളെ തളർത്തുമ്പോഴും മാത്രമാണ് മാറിനിൽക്കാറുള്ളത്. ഞങ്ങളോട് കൽപ്പിക്കാതെ പ്രവർത്തിച്ചു കാണിക്കുകയായിരുന്നു നിങ്ങൾ. പാടൂരിൽ തന്നെ ജനിച്ചുവളർന്ന എനിക്ക് കുറെ സ്ഥലങ്ങളും, ആളുകളെയും അറിയാൻ കഴിഞ്ഞത് നിങ്ങളിലൂടെയാണ്. ജാതിമതഭേദമന്യേയുള്ള ഇഴ ചേർന്ന അടുപ്പമായിരുന്നു അത്. ഒരിക്കൽ ഫോൺ വിളിച്ച് എന്നോട് പറഞ്ഞു മോളെ റെഡിയായി നിൽക്ക് ഒരിടത്ത് പോകാനുണ്ട്. റെഡിയാകുമ്പോഴേക്കും നിങ്ങൾ ഓട്ടോ വിളിച്ചു വന്നിരുന്നു. പിന്നെ എൻ്റെ കയ്യും പിടിച്ച്  വീടിനടുത്ത് കുറച്ചു ദൂരം നടന്നാൽ എത്താവുന്ന റേഷൻകട ജീവനക്കാരി സരള ചേച്ചിയുടെയും അവരുടെ ചുറ്റുവട്ടത്തായി താമസിക്കുന്ന കുറച്ചു പാവങ്ങളുടെയും അടുത്തേക്ക് ആയിരുന്നു. എല്ലാവരെയും കണ്ടും, കെട്ടിപ്പിടിച്ചും, കുശലാന്വേഷണം നടത്തിയും അവരുടെ കയ്യിലൊക്കെയും ഓരോ പൊതി വെച്ചുകൊടുത്തും തിരിച്ചുപോരുമ്പോൾ സരള ചേച്ചി കരയുന്നുണ്ടായിരുന്നു. ചെറുപ്രായത്തിലെ ഭർത്താവ് നഷ്ടപ്പെട്ട് രണ്ട് പെൺകുട്ടികളെ വളർത്താനായുള്ള കഷ്ടപ്പാടിനിടയിൽ ഹഫ്‌സത്താടെ ഇടപെടലുകളും സമീപനവും ആശ്വാസമായിരിക്കാം. 

തൊട്ടടുത്തുള്ള അടഞ്ഞുകിടന്ന വീട്ടിലെ താഹിറ എവിടെപ്പോയെന്നും അവൾ വരുമ്പോൾ ഇത് കൊടുക്കണമെന്നും പറഞ്ഞു ഒരു പൊതിയും ഏൽപ്പിക്കുന്നത് കണ്ടു. തിരിച്ചുപോരുമ്പോൾ പറയുന്നത് മുഴുവനും പാവങ്ങളും നിരാലംബരുമായ സ്ത്രീകളെയും, കുട്ടികളെയും പറ്റിയാണ്. എൻ്റെ ചുറ്റുവട്ടത്ത് ഉണ്ടായിട്ട് ഞാൻ കാണാതെ പോയത്, കണ്ടിട്ടും കാണാതെ നടിച്ചത്. നിങ്ങൾക്കെങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നായിരുന്നു അപ്പോഴൊക്കെ എൻ്റെ മനസ്സിൽ. പിന്നെയും ഇടക്കൊക്കെ നോമ്പും, പെരുന്നാളും, ഓണവും,വിഷുവും ആവുമ്പോഴൊക്കെയും ഭക്ഷണ കിറ്റുകളായും, സഹായങ്ങളുമായും പോയി കൊണ്ടും, പോകാൻ വയ്യാത്തപ്പോൾ എത്തിച്ചുകൊടുത്തും നിങ്ങൾ പ്രവർത്തന  പാതയിൽ തന്നെ നിലകൊണ്ടു. നിങ്ങളുടെ സേവനം രോഗികളിലേക്കും വിധവകളിലേക്കും വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളിലേക്കും മാനസിക വൈകല്യം ഉള്ളവരിലേക്കും നിത്യ ചെലവുകൾക്ക് വേണ്ടി പ്രയാസം അനുഭവിക്കുന്നവരിലേക്കും നീണ്ടുപോയി കൊണ്ടിരുന്നു. 

അനുസ്മരണയോഗത്തിൽ മകൾ സെബീഹ പറഞ്ഞത് ഇങ്ങനെയാണ് ഉമ്മാടെ മനസ്സ് വളരെ പതപ്പുള്ളതാണെന്ന്. വീട്ടിൽ ഒരു ഭക്ഷണമുണ്ടാക്കിയാൽ അതിൽ നിന്നും ഒരു പങ്ക് ആദ്യമേ മാറ്റി വെച്ചിരിക്കും. തൻ്റെ പ്രിയപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുവാൻ വേണ്ടി. അതായിരുന്നു നിങ്ങൾ. നിശബ്ദ ജനസേവനത്തിന്റെ ഉത്തമ മാതൃക കാണിച്ചു തന്നുകൊണ്ടാണ് നിങ്ങൾ ഇവിടെ നിന്നും പോയത്.

മരണത്തിൻ്റെ രണ്ടാഴ്ച മുമ്പ് വരെയും എൻ്റെ ഫോണിലേക്ക് മെസ്സേജ് വന്നുകൊണ്ടിരുന്നു. ബുഷ്റാ.....ഈ പൈസ ഉപ്പാക്ക് കൊടുക്കണം ഇത് പള്ളിക്കുള്ളതാണ്. എത്രയോ തവണ വലിയ സംഖ്യ മുതൽ ചെറിയ സംഖ്യ വരെ ഇത് പള്ളിക്കുള്ളതാണ്. ഇത് പള്ളിക്കുള്ളതാണ്. എന്ന് പറഞ്ഞുകൊണ്ടുള്ള  മെസ്സേജുകള്‍ .എത്ര വയ്യാതിരിക്കുമ്പോഴും ഊണിലും ഉറക്കിലും ഈ ചിന്ത മാത്രമാണ്‌ നിങ്ങൾക്ക് എന്ന് ഓർത്തുപോയ നിമിഷങ്ങൾ.

ദീനി പ്രവർത്തനം നിങ്ങളുടെ സിരകളിൽ അള്ളിപ്പിടിച്ചതായിരുന്നു. പാടൂരിലെ സ്ത്രീകളിൽ ഖുർആൻ പഠിപ്പിക്കാൻ നിങ്ങൾ നടന്ന് തീർത്ത വഴികൾ നിങ്ങൾക്ക് മാത്രം അറിയാവുന്നവ. നിരന്തരം വീട് വീടാന്തരം സ്കോഡ് പോയി ആളുകളെ ക്ഷണിച്ചും പഠന ക്ലാസുകൾ സംഘടിപ്പിച്ചും അണികളെക്കൊണ്ട് ക്ലാസ്സ് എടുപ്പിക്കുന്ന രീതിയിലേക്ക് അവരെ പരിശീലിപ്പിച്ചു കൊണ്ടും നിങ്ങൾ ദൗത്യ നിർവഹണത്തിൽ നിലകൊണ്ടു. ഇന്ന് പാടൂരിലും പരിസരപ്രദേശങ്ങളിലും ഖുർആൻ പഠിക്കുകയും  പഠിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പേരെ വാർത്തെടുക്കാനും നിങ്ങൾക്ക് സാധിച്ചു. പാടൂരിൽ സ്ത്രീകളെ സംഘടിപ്പിച്ച് തറാവീഹ് നമസ്കരിപ്പിക്കാൻ ആദ്യമായി മുൻകൈയെടുത്തതും നിങ്ങൾ തന്നെ. അണികൾക്ക് പല ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു കൊടുത്തുകൊണ്ട് അവരെ കൂടി കർമനിരതരാക്കി. ഖുർആൻ സ്റ്റഡി സെൻ്റർ തുടങ്ങുകയും പഠിതാക്കളെ പരീക്ഷ എഴുതാൻ പ്രാപ്തരാക്കി അവരെക്കൊണ്ട് പരീക്ഷ എഴുതിപ്പിച്ചും ഇന്നിപ്പോൾ അതൊരു പരീക്ഷാ സെൻ്റർ ആയി ഉയർന്നുവന്നു. കൊറോണ കാലത്തും നിങ്ങൾ വെറുതെയിരുന്നില്ല. ഓൺലൈൻ ആയിക്കൊണ്ട്  ക്ലാസുകൾ തുടങ്ങിവച്ചു. കുഞ്ഞുമക്കൾക്കായി ഓൺലൈനിലൂടെ ഖുർആൻ പാരായണ മത്സരം നടത്തുകയും മത്സരാർത്ഥികളായ കുട്ടികൾക്ക് സമ്മാനവുമായി പോയി അവരെ അഭിനന്ദിക്കുകയും ചെയ്തു. ചെറിയവരെയും വലിയവരെയും നിങ്ങൾ ഒരുപോലെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

 ഒരിക്കൽ 2010 ൽ കുറ്റ്യാടിയിൽ വച്ച് നടന്ന വനിതാ സമ്മേളനത്തിന് വലിയ രണ്ട് ബസ് നിറയെ സ്ത്രീകളെ സംഘടിപ്പിച്ചു പോയ സന്ദർഭം ഇപ്പോഴും ഓർമ്മയിലുണ്ട്. എല്ലാവരെയും നിങ്ങൾ ഇരുത്തിയതിനുശേഷം സീറ്റ് ഇല്ലാതായപ്പോൾ ബസ്സിൽ പേപ്പർ വിരിച്ച് താഴെ നിലത്തിരുന്നു കൊണ്ടാണ് നിങ്ങൾ യാത്ര ചെയ്തത്. അതായിരുന്നു ഹഫ്‌സത്ത.. സ്വാർത്ഥത എന്നത് നിങ്ങളുടെ നിഘണ്ടുവിലില്ലായിരുന്നു. എല്ലാവരും സമന്മാരാണെന്നും നേതാവിനും അനുയായിക്കും നിയമങ്ങൾ വെവ്വേറെ അല്ലെന്നും പ്രവർത്തിച്ചു കാണിച്ചുതന്നവയിൽ  ഒന്നുമാത്രം.

മകൾ സെബീഹയുടെ പഠനാവശ്യാർത്ഥം കുറച്ചുകാലം ഇവിടെ നിന്നും മാറി കോതമംഗലത്ത് താമസിക്കുമ്പോൾ ആണ് എനിക്കൊരു  എഴുത്ത് അബ്‌ദുറഹ്മാൻക്ക  വശം നിങ്ങൾ കൊടുത്തയച്ചത്. 2012 ൽ ആണ് അത്. ഒരു ഉമ്മ മകൾക്ക് അയച്ച കത്ത് പോലെ ഞാൻ അത് സൂക്ഷിച്ചു വെച്ചു. അന്ന് അത് വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്,ഇന്നത് വായിക്കുമ്പോൾ കരച്ചിൽ നിയന്ത്രിക്കുവാൻ കഴിയുന്നില്ല . നിങ്ങളുടെ ചിന്തയിലും  പ്രാർത്ഥനകളിലും എപ്പോഴും പാടൂരും പള്ളിയും പരിസരപ്രദേശവും ഉണ്ടായിരുന്നു. നിങ്ങളുടെ എഴുത്തിലെപ്പോഴും അന്യായമായി തടവിലാക്കപ്പെട്ട നമ്മുടെ സഹോദരങ്ങളെ കുറിച്ചും, അവരുടെ ഭാര്യമാരുടെ അവസ്ഥയെക്കുറിച്ചും ഉണ്ടായിരുന്നു, നിങ്ങളുടെ സ്വപ്നങ്ങളിൽ എപ്പോഴും ഖുദ്സിൻ്റെ മോചനം ഉണ്ടായിരുന്നു. നിങ്ങളുടെ സംസാരത്തിൽ എപ്പോഴും കിരാത ഭരണങ്ങളോടുള്ള വെറുപ്പ് ഉണ്ടായിരുന്നു. പ്രതിഷേധിക്കാനും ചെറുവിരൽ ഉയർത്താനും കിട്ടുന്ന  അവസരങ്ങളിലെല്ലാം നിങ്ങൾ അതിനൊപ്പം ഭാഗവാക്കായി.

ഇനിയും എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയുമുണ്ട് ഓർമ്മകളിലും അനുഭവങ്ങളിലും. 

ഓരോ തവണ അസുഖം  വരുമ്പോഴും ഭേദമായാൽ കൂടുതൽ ഊർജ്ജസ്വലതയോടുകൂടി നിങ്ങൾ തിരിച്ചുവരുമായിരുന്നു .ഇത്തവണത്തെ ഞങ്ങളുടെ ആ പ്രതീക്ഷ തെറ്റി. കരുണാവാരിധിയായ  റബ്ബ് അവൻ്റെ അലം‌ഘനീയമായ നിയമം നടപ്പിലാക്കി. പടച്ചോനോട് ഉത്തരം പറയണമല്ലോ എന്നുള്ള നിങ്ങളുടെ എപ്പോഴും ഉള്ള ആ വേവലാധി അവസാനിച്ചിരിക്കുന്നു. എപ്പോൾ അസുഖം വരുമ്പോഴും നിങ്ങൾക്കുള്ള വിഷമം അതായിരുന്നു. നാളേക്ക് ഒന്നും ചെയ്തിട്ടില്ല. ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്... 

ഒന്നും ചെയ്യേണ്ടതില്ലാത്ത ലോകത്തിലേക്ക് അള്ളാഹു നിങ്ങളെ കൂട്ടിക്കൊണ്ടുപോയി. കരുണാവാരിധിയായ തമ്പുരാനേ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മാക്ക്.... സഹോദരിക്ക് ...കൂട്ടുകാരിക്ക്...നീ മഗ്‌ഫിറത്തും മർഹമത്തും നൽകണേ നാഥാ.  ജന്നാത്തുൽ ഫിർദൗസ് എന്ന ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ റബ്ബേ.

 ബുഷ്റ ഖലീൽ