The paths of glory lead but to the grave...'

മാഞ്ഞു പോകാത്ത താരകം

 മാഞ്ഞു പോകാത്ത താരകം

ഷരീഫ യൂസുഫ്

ഹഫ്‌‌സയെ കുറിച്ച് ഓർക്കുബോൾ മനസ് വിങ്ങുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്യുന്നു.എന്തെഴുതണം എവിടെ  തുടങ്ങണം എന്ന് അറിയാത്തൊരു അവസ്ഥ . എന്റെ പ്രിയ സഹോദരിയെ ഞാൻ കണ്ടുമുട്ടുന്നത് 2002 ലാണ് എന്നാണെന്റെ ഓർമ. മക്കളെയെല്ലാം സ്ക്കൂളിലേക്ക് പറഞ്ഞയച്ചു ബാക്കിയുള്ള പണികളെല്ലാം തീർക്കുന്നതിനിടയിലാണ് കോളിങ്ങ് ബല്ലിന്റെ  ശബ്ദം. ജോലികളെല്ലാം നിർത്തി വെച്ച് വാതിൽ തുറന്ന് നോക്കുമ്പോൾ തോളിൽ ബാഗും കൈയിൽ കുടയുമായി നേർത്ത പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്നു .ഞാൻ അകത്തേക്ക് ക്ഷണിച്ചു. കുശലാന്വേഷണം നടത്തി. അപ്പോഴാണ് ഖുർആൻ ക്ലാസിന് ക്ഷണിക്കാനാണ് വന്നതെന്ന് മനസിലായത്. 

ഖുർആൻ അത്യാവശ്യം ഓതാനറിയാം,കുറച്ച് സൂറത്തുകൾ ഹിഫ്‌‌ളുണ്ട് ഇതിൽ കൂടുതൽ ഖുർആൻ പഠികേണ്ടതുണ്ടോ.? ഞാൻ ആകെ ആശങ്കയിലായിരുന്നു. എങ്കിലും ക്ഷണിച്ച ക്ളാസിന് ഞാൻ പോയി. അന്നത്തെ ക്ലാസ് ഹൈസ്ക്കൂളിലായിരുന്നു. ഇന്ന് ശാന്തപുരം കോളജിൽ വാർഡനായി ജോലി ചെയ്യുന്ന ഹമീദ് മൗലവിയായിരുന്നു ക്ലാസെടുത്തത്. അദ്ദേഹം അന്ന്  പാടൂർ മസ്ജിദു റഹ്‌‌മയിലെ ഖതീബായിരുന്നു. ഫാത്തിഹ സൂറത്തായിരുന്നു അന്നത്തെ ക്ലാസിലെ പ്രതിപാദ്യ വിഷയം. ഫാത്തിഹയുടെ വശ്യ സുന്ദരമായ പാരായണവും അതിന്റെ അർത്ഥവും മനസിലായപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷത്തിലായിരുന്നു ഞാൻ.അന്നുമുതൽ ഞങ്ങൾ നല്ല കൂട്ടുകാരികളായി തീർന്നു. 

അന്നുമുതൽ എന്ത് കാര്യത്തിനും ഞാനും സുബൈദയും കൂടെ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ മൂവരും കൂടിയാൽ കൂടുതലും ചർച്ച മറ്റുള്ളവരെ എങ്ങിനെ ഖുർആൻ പഠിതാക്കൾ ആക്കാം എന്നതായിരുന്നു. അതിന് വേണ്ടി സ്ക്വാഡുകൾ പോവുകയും  പൊതു ക്ലാസ്സുകൾ സഘടിപ്പിക്കുകയും ചെയ്യുമായിരുന്നു. സ്ക്വാഡിലൂടെ ഞങ്ങൾക്ക് സാധാരണ മനുഷ്യരുടെ  ജീവിതവും അവരുടെ പ്രയാസങ്ങളും മനസിലാക്കാൻ കഴിഞ്ഞു. അതിന് ചെറിയ പരിഹാരം കാണാൻ ഞങ്ങൾ തീരുമാനിച്ചു. മറ്റുള്ളവരെ സമിപിച്ച് സംഭാവന വാങ്ങിക്കാം എന്നുള്ളത്, ആ  ആശയം ഹഫ്‌‌സയാണ് ഞങ്ങളെ പഠിപ്പിച്ചത്. മനുഷ്യരോടുളള കാരുണ്യവും സ്നേഹവും സഹാനുഭൂതിയും ഖുർആൻ മുന്നിൽ വെച്ചുകൊണ്ട് ഞങ്ങളെ മനസിലാക്കി തന്നു. ജീവിതത്തിൽ ഉടനീളം ഖുർആനായിരുന്നു  അവരുടെ സംസാരവും പ്രവർത്തനവും.                        

ജനസേവനം ദൈവാരാധനയാണെന്ന് ഞങ്ങളെ പഠിപ്പിച്ചു. ഒഴിവ് സമയങ്ങളിൽ കൊച്ചു കൊച്ചു പ്രാർത്ഥനകൾ ഞങ്ങളെ പഠിപ്പിച്ചു. സ്ത്രീകൾക്കും പുരുഷൻമാരെ പോലെ തറാവീഹ് നമസ്ക്കാരവും മയ്യിത്ത് നമസ്ക്കാരവും ഉണ്ട് എന്ന് പഠിപ്പിച്ചതും തുടക്കം കുറിച്ചതുമെല്ലാം ഹഫ്‌‌സയാണ് . ഞാൻ പറയാൻ വിട്ട് പോയ ഒരു കാര്യം . ഞങ്ങളുടെ എല്ലാമെല്ലാമായ ഹഫ്‌‌സയുടെ കുടുബം ഞങ്ങൾക്ക് ഏറെ പ്രിയപെട്ടതായിരുന്നു. ഹഫ്‌‌‌സാനെ പരിചയപ്പെടുമ്പോൾ അവരുടെ കൂടെയുണ്ടായിരുന്നവരാണ് ജമീലത്തയും, റാബിയത്തയും, സുബൈദയും, പിന്നെ ആയിഷ ഭായി, സഫിയത്ത അങ്ങനെ ഞങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഒരുപാട് പേരായി. ഇവരെല്ലാവരും തന്നെ ഹഫ്‌സാടെ പ്രവർത്തന ഫലമായിട്ട് വന്നു ചേർന്നതാണ്. ഞങ്ങളെ ഉയർത്തി കൊണ്ടുവരുന്നതിൽ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.  മറ്റുള്ളവരുടെ മുന്നിൽ എഴുന്നേറ്റുനിന്ന്  നാലക്ഷരം പറയാനും ഖുർആൻ ക്ലാസ് എടുക്കാനും ഞങ്ങൾക്ക് പ്രചോദനം നൽകിയതും ഹഫ്‌‌സ തന്നെയാണ്. അതുപോലെതന്നെ ജില്ലയിലെ ഓരോ നേതാക്കളെയും പരിചയപ്പെടുത്താനും ഞങ്ങളെ കൊണ്ടു പോയി എപ്പോഴും കൂടെ നിർത്തി. ഞങ്ങൾ ഒന്നിച്ച് ആരുടെയെങ്കിലും വീട്ടിൽ ഒക്കെ താമസിക്കുവാനും ഉള്ള അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. എന്തെങ്കിലും ഒക്കെ ഉണ്ടാക്കിയാൽ പരസ്പരം കൈമാറിയിരുന്നു സ്വന്തം സഹോദരിമാരെ പോലെയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ ചർച്ചയിൽ ഒരുപാട് വിഷയങ്ങൾ കടന്നു വരുമായിരുന്നു. അതിൽ കൂടുതലും മറ്റുള്ളവരെ സഹായിക്കുന്ന കാര്യങ്ങളായിരിക്കും , ഓരോ കുടുംബത്തിന്റെയും അവസ്ഥകൾ ആയിരിക്കും. ഹൽഖയെ രണ്ട് ഹൽഖയായി വിഭജിക്കുകയും ഒരു ഹൽഖ ഹഫ്‌‌സ നേതൃത്വം വഹിക്കുകയും മറ്റൊരു ഹൽഖ ഞങ്ങളെ ഏൽപ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വപൂർണ്ണമുള്ളവരാക്കുകയും ഉയർത്തിക്കൊണ്ടു വരികയും ചെയ്തു.            

റമദാനിലെ ഒരു രാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് ഹഫ്‌‌സയുമായാണ് ഞാൻ ആദ്യമായി തറാവീഹിന് ഖുബാ പള്ളിയിൽ പോയത്. ഒറ്റയായ രാവുകളിൽ ഞങ്ങൾ അവിടെ ചെന്ന് ഇരിക്കും. അങ്ങനെയാണ് ഇ‌അ്‌ത്തികാഫിനുള്ള പരിശീലനം എനിക്കും സുബൈദാക്കും ഒക്കെ ലഭിച്ചത്. അതിനുശേഷം ആണ് പാടൂർ റഹ്‌മ പള്ളിയിൽ ഞങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം ഞങ്ങൾക്ക് ഇഅ്‌‌ത്തികാഫിനുള്ള ഉള്ള സൗകര്യം ഉണ്ടായത്. ഖുർആൻ പ്രഭാഷണം കേൾക്കാൻ വേണ്ടിയുള്ള ഞങ്ങളുടെ ഓരോ യാത്രകളും ഒരുമിച്ചായിരുന്നു . പാടൂരിന്റെ ഓരോ മുക്കുമൂലകളിലും ഞങ്ങൾ ചവിട്ടാത്ത മണ്ണില്ല, അപ്പോഴൊക്കെയും ഹഫ്‌സ പറയുന്ന ഒരു  വാക്കുണ്ട് അല്ലാഹുമ്മശ്ഹദ് (അല്ലാഹുവേ നീ സാക്ഷിയാണ്) അങ്ങനെയൊക്കെയും പറഞ്ഞുകൊണ്ടാണ് ഞങ്ങളെ കൊണ്ടുപോകാറുള്ളത്. മകളുടെ പഠനാവശ്യാർത്ഥം ഹഫ്‌സ കോതമംഗലത്ത് പോയി താമസിച്ചപ്പോൾ ഞങ്ങൾക്ക് സഹിക്കാൻ കഴിയാത്ത വിഷമമായിരുന്നു. പരസ്പരം എഴുത്തുകളിലൂടെയാണ് ഞങ്ങൾ ആശയങ്ങൾ പങ്കുവെച്ചിരുന്നത്. ഹഫ്‌സാടെ എഴുത്തു വായിക്കുമ്പോൾ ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു . അത്രമാത്രം അടുപ്പമായിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങളുടെ ഓരോ സൽകർമങ്ങളും പ്രിയ സഹോദരിയുടെ ഖബറിലേക്ക് വെളിച്ചമായി എത്തിക്കണേ നാഥാ ! ഞങ്ങൾക്കും അവർക്കും ജന്നത്തുൽ ഫിർദൗസിൽ ഒന്നിച്ചിരിക്കാൻ ഭാഗ്യം നൽകണേ നാഥാ. പ്രാർഥനയോടെ.. 

ഷരീഫ യൂസുഫ്