The paths of glory lead but to the grave...'

സുക്കൂൻ്റെ ഹഫ്‌സത്ത

  സുക്കൂൻ്റെ ഹഫ്‌സത്ത

ഷീബ നബീൽ  

തൈക്കാട് പള്ളിയിൽ നിന്ന് സുബ്ഹ് നമസ്കരിക്കണോ അതോ വീട്ടിൽ നിന്ന് നമസ്കരിച്ചിട്ടിറങ്ങിയാൽ മതിയോ എന്ന് ചർച്ച ചെയ്യുമ്പോഴേക്കും ബ്രഹ്മകുളം പള്ളിയിൽ നിന്ന് ബാങ്ക് വിളി കേൾക്കാനായി ......

കോട്ടയത്ത് എൻ്റെ മൂത്തുമ്മാൻ്റെ പേരക്കുട്ടിയുടെ കല്യാണത്തിനു പോകാൻ എന്നെയും മകനെയും അദ്ദേഹം ട്രെയിനിൽ കയറ്റി തിരിച്ചു പോയപ്പോൾ എന്തുകൊണ്ടോ സന്തോഷത്തിനു പകരം വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. എവിടേക്ക്  പോയാലും ഒരുമിച്ചുള്ള യാത്രകളാണല്ലോ നമ്മെ സന്തോഷിപ്പിക്കുക.

ഗുരുവായൂർ മധുരൈ എക്സ്പ്രസ് പാഞ്ഞു പോകുമ്പോൾ  മനോഹരമായ കാഴ്ചകളും മഴക്കാറോടു കൂടിയ പ്രഭാതവും ഇനിയും ഉറക്കമുണരാത്ത ഗ്രാമങ്ങളും ഒപ്പം പൊയ്കൊണ്ടിരുന്നു.

കാഴ്ചകളിൽ നിന്ന് തിരിഞ്ഞ് രാവിലെ പോസ്റ്റാറുള്ള ഖുർആൻ വചനം ഇടാൻ  [അതെഴുതി തയ്യാറാക്കുന്നത് എൻ്റെ നബീൽജീയാണ്]മൊബയിലെടുത്ത് വാട്‌സാപ്പില്‍  സുക്കൂൻ വനിതാ കൂട്ടായ്മ ഓപ്പൺ ചെയ്തപ്പോൾ പെട്ടെന്ന് ഹഫ്‌സത്താനെ കുറിച്ചോർത്തു പോയി. ഇപ്പൊ കുറച്ചു ദിവസങ്ങളായിട്ടങ്ങനെയാണ്...... മൊബയിൽ കയ്യിലെടുത്താൽ ......
ഓർമകൾ ഹഫ്‌സത്താനെ ചുറ്റിപറ്റിയാണ്.....

ഫോൺ റീസെറ്റ് ചെയ്യുമ്പോഴെങ്ങാനും ആരെങ്കിലും സുക്കൂനിൽ നിന്ന് ലെഫ്റ്റി പോകുന്നതല്ലാതെ അറിഞ്ഞ് കൊണ്ടാരും ഗ്രൂപ്പിൽ നിന്നും ലെഫ്റ്റാറില്ല.അഥവാ ലെഫ്റ്റിയാൽ തന്നെ ഉടനെ ഒന്നാടാക്കണേ എന്ന മെസ്സേജും വരും.

പക്ഷെ ഹഫ്‌സത്ത ലെഫ്റ്റിയിട്ടില്ല. എന്നാൽ ഹഫ്‌സത്ത ഗ്രൂപ്പിൽ ഒന്നും മിണ്ടുന്നില്ല. എഴുതുന്നില്ല. പേഴ്സണലായി വന്ന് ഷീബാ എന്ന് വിളിച്ച് ആരുടെയങ്കിലും കഷ്ടപ്പാടുകളോ, മറ്റുകാര്യങ്ങളോ സംസാരിക്കുന്നില്ല.ലൈവായി നിന്നുകൊണ്ട് ഒരാൾക്കിങ്ങനെ അപ്രത്യക്ഷയാകാൻ സാധിക്കുമോ?

ഈ ഹഫ്‌സത്താടെ കാര്യം അത്ഭുതംതന്നെ !
അതിന്നു മൂന്നുനാലു ദിവസം മുന്നേയല്ലേ പിത്തസഞ്ചിയിൽ കല്ലിനു ചികിത്സിക്കുന്ന നല്ല ഡോക്ടറെ അറിയുന്നവരാരെങ്കിലുമുണ്ടോ എന്ന് ചോദിച്ച് സുക്കൂനിൽ വോയിസ് മെസ്സേജിട്ടത്............. ചില ആളുകൾ യാത്ര പറഞ്ഞു പോകുന്നതങ്ങിനെയാണ്...... എൻ്റുമ്മച്ചി പോയതുപോലെ.......അതും ഒരു ഹഫ്‌സത്താ ബീവിയായിരുന്നു. യുവതി ആയിരിക്കെത്തന്നെ ആരോടും ഒന്നും മിണ്ടാതെ അല്ലഹുവിലേക്ക് യാത്ര പോയത്. 

ഉമ്മച്ചി മരിച്ച മൂന്നിൻ്റന്ന്  വെള്ളിയാഴ്ച ദിവസമായിരുന്നു. ജുമാ കഴിഞ്ഞ്  കുറെ സ്ത്രീകൾ വീട്ടിലേക്ക് കയറി വന്നു..... ചിലർ ഞങ്ങൾ കുഞ്ഞുങ്ങളെ കണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു..... ആരാണിവരൊക്കെ എന്ന് ഞാൻ ചോദിച്ചപ്പോൾ കുഞ്ഞിത്താത്ത പറഞ്ഞത് ആലുവ ട്ടൗൺ മസ്ജിദിലെ ഉമ്മച്ചീടെ കൂട്ടുകാരികളാണെന്നാണ്.

ഒല്ലൂരെത്തുമ്പോഴേക്കും ആകാശവും എൻ്റെ ഹൃദയവും കനത്തു പെയ്യാൻ തുടങ്ങി.......... എല്ലാരെയും സ്നേഹിച്ച് സ്നേഹിച്ച്....... കടന്നുപോകുന്നവരാണ് ചിലർ.

അല്ലാഹു ഇഷ്ടപെടുന്നവരെക്കുറിച്ചവൻ ജിബ് രീൽ അലൈഹിസ്സലാമിനോട് പറയുമത്രെ    ദേ..... ഇന്നയാളെ ഞാൻ സ്നേഹിക്കുന്നുണ്ട് ട്ടോ...... നീയും സ്നേഹിക്കൂ...... ജിബ് രീൽ (അ ) മറ്റു മലക്കുകളോട് പറയും....... ദാ.... ഇന്നയാളെ അല്ലാഹുവും ഞാനും സ്നേഹിക്കുന്നുണ്ട് ട്ടോ ......നിങ്ങളും സ്നേഹിച്ചോളീൻ......

പിന്നെ അവർക്കു ചുറ്റുമുളള മനുഷ്യരുടെ ഹൃദയത്തിലും സ്നേഹമെന്ന വിത്ത് അല്ലാഹു വിതറുകയായ് .......

ഹൊ .....എല്ലാരാലും  സ്നേഹിക്കപ്പെടുക എന്ന അപൂർവ്വ ഭാഗ്യം സിദ്ധിച്ച മഹത് വ്യക്തിത്വങ്ങളാവുക എന്നത് വല്ലാത്തൊരനുഗ്രഹമാണേ..... പ്രിയപ്പെട്ടഹഫ്‌സത്താ നിങ്ങളുടെ സൗഹൃദം നാളേക്കും കൂട്ടിനുണ്ടാകട്ടെ എന്നാഗ്രഹിക്കുകയാണ്.

സുക്കൂനിൽ അറുന്നൂറ്റമ്പത്തിഅഞ്ചിനുമുകളിൽ സ്ത്രീകളുണ്ട്.....
എപ്പോഴും ആരെങ്കിലുമൊക്ക ഓരോ ആവശ്യങ്ങൾ, സംശങ്ങൾ ഉന്നയിക്കുമ്പോൾ, ഫിഖ്ഹീ വിധികളെ കുറിച്ചന്വോഷിക്കുമ്പോൾ 
അനാചാരങ്ങളെ കുറിച്ച് ചർച്ച വരുമ്പോൾ,
പണക്കൊഴുപ്പിൻ്റെ പ്രകടനങ്ങൾ കാണുമ്പോൾ ....... എല്ലാം എല്ലാത്തിനും ഹഫ്‌സത്ത ഉചിതമായ ഇടപെടലുകൾ നടത്തും...
ഗ്രൂപ്പിലെ ഓരോരുത്തർക്കും ഹഫ്‌സത്ത ആരെല്ലാമോ ആയിരുന്നു......

പറവൂരിൽ വയ്യാതെ കിടക്കുന്ന ഇത്താത്താനെ കാണാൻ പോയതായിരുന്നു ഞാൻ....... വയ്യായ്ക കൂടുതലായതിനാൽ അന്നവിടെ തങ്ങാമെന്നുകരുതിയിരിക്കുമ്പോഴാണ് ഗുരുവായൂര് നിന്നും സബീനയുടെ ഫോൺ വന്നത്........
ഹഫ്‌സത്ത മരിച്ചു.
പെട്ടന്ന്  വിശ്വസിക്കാനേ പറ്റിയില്ല.
ഏയ് രണ്ടീസം മുൻപ്.......
അതെ ഷീബാ
പോയി..... കുറെ ആയിട്ട് ആൾക്ക് വയ്യല്ലോ...... പെട്ടെന്നാണ് വെയ്യായ്ക കൂടിയത്,
ദാ ഇപ്പൊ......
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

വല്ലാത്തൊരു മുഴക്കവും കുലുക്കവും ഫീൽ ചെയ്തപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്......ആലുവ പുഴക്കു മുകളിലൂടെയാണിപ്പോൾ ട്രയിൻ ഓടിക്കൊണ്ടിരിക്കുന്നത്...... നോക്കുമ്പോൾ പുഴ കാണുന്നേയില്ല..... കാർമേഘത്താൽ ഇരുണ്ട ആകാശവും നിറയെ പുകപടലം പോലെ മഞ്ഞും......അതെ ഞാനെൻ്റെ മനസ്സിലെ ഹഫ്സത്ത എന്ന നഷ്ടവസന്തത്തെക്കുറിച്ച് മൊബൈലിലെ മൈബുക്കിൽ  പകർത്തുകയാണ്.....

ഓരോ മനുഷ്യരുടെയും യഥാർത്ഥ സ്വഭാവമറിയണമെങ്കിൽ അവരുടെ ഏറ്റവും അടുത്ത ആളുടെ അഭിപ്രായമായിരിക്കണംആരായേണ്ടത്. 
കഴിഞ്ഞ ദിവസം ഹഫ്സത്താടെ ഇണ അബ്ദുറഹ്‌മാൻ സാഹിബ് വിളിച്ചിരുന്നു...... (ഹഫ്‌സത്താക്ക് സുക്കൂനുമായുള്ള ബന്ധം അദ്ദേഹത്തിന് നന്നായറിയാം.)
ഹഫ്‌സത്തയിലെ സന്നദ്ധ പ്രവർത്തകയെ കുറിച്ചാണദ്ദേഹം സംസാരിച്ചതൊക്കെയും. സ്ഥിരം രോഗിയായിരുന്നിട്ടു കൂടി അതൊന്നും വകവക്കാതെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാനുള്ള നെട്ടോട്ടത്തിലായിരുന്നുവത്രെ സദാസമയവും ഹഫ്സത്ത. ഒരു കാര്യം ഏറ്റെടുത്താൽ അത് പൂർത്തിയാക്കി കൊടുക്കുന്നതുവരെ ഹഫ്സത്താക്ക് വിശ്രമമില്ല എന്നദ്ദേഹം പറയുന്നു.
അദ്ദേഹത്തിൻ്റെ വാക്കുകൾ അക്ഷരം പ്രതി ശരിയാണെന്ന് എനിക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ് പലപ്പോഴും.

കൂടാതെ വിധവകളായ സ്ത്രീകൾക്ക് ആൺ തുണ ലഭിക്കാൻ മിക്കപ്പോഴും പലരുടെയും പ്രൊഫൈലുമായി എന്നെ സമീപിക്കുമായിരുന്നു ആ പാവം.
ഷീബാ...... ഒരു ചെറിയ വിറയലോടെ കനപ്പിച്ചുള്ള വിളിയാണ്
മോളെ ഇങ്ങനൊരു പെൺകുട്ടി ഇന്നോട്ത്ത് ഉണ്ട്ട്ടോ...... ഒന്നു സുക്കൂനിൽ ഇടണേ......എങ്ങിനെ എങ്കിലും ഒരു ജീവിതം കിട്ടിക്കോട്ടെ.......അതിൻ്റെ ഉമ്മേം കൂടി പോയാൽ പിന്നെ..... അതിനാരൂണ്ടാവില്ല.

അങ്ങനെ എത്രയെത്ര കാര്യങ്ങളാണ് ഹഫ്‌സത്താക്കു ചുറ്റും കാറ്റാടി മരത്തിലെ തണലുപോലെ ചിതറി വീണു കിടന്നിരുന്നത്........

ഹഫ്‌സത്താ......
നമുക്കിനിയും ഒന്നിച്ചുകൂടണംട്ടോ.....
ഇൻശാ അല്ലാ.....
നമ്മുടെ ജന്നാത്തുൽ ഫിർദൗസിൽ......
അല്ലാഹു അനുഗ്രഹിക്കട്ടെ ......
കോട്ടയമെത്താനിനി പത്തുമുപ്പത് മിനിട്ടു കൂടിയുണ്ട്
ഞാനെൻ്റെ മൊബയിൽ എടുത്ത് ബാഗിലേക്കിട്ട്.....
വെറുതെ അകലേക്കൊഴുകി നീങ്ങുന്ന ആകാശത്തേക്ക് നോക്കിയിരുന്നു. അപ്പോഴേതാണ്ട് പെയ്തു തീർന്നിരിക്കുന്നു ആകാശവും എൻ്റെ മനവും.

 ഷീബ നബീൽ 
 സുക്കൂൻ