The paths of glory lead but to the grave...'

എൻ്റെ ഓർമ്മയിലൂടെ

 ഉമ്മയുടെ പ്രാസ്ഥാനിക ജീവിതം എൻ്റെ ഓർമ്മയിലൂടെ

സബീഹ ഷെബീർ

ഉമ്മയുടെ പ്രാസ്ഥാനിക ജീവിതത്തിന്റെ പ്രചോദനം അത്തുപ്പ എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഉമ്മയുടെ പിതാവിൽ നിന്നാണ് എന്ന് ഉമ്മ തന്നെ ഒരു കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.അത്തുപ്പയെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകാതെ ഉമ്മയെ ഞാൻ കണ്ടിട്ടില്ല. ഉമ്മയുടെ വിദ്യാഭ്യാസ കാലയളവിലെ (ബനാത്തിലെ) ഉസ്താദുമാരോടും എന്തെന്നില്ലാത്ത ഒരു ആദരവും, സ്നേഹവും എന്നും ഉമ്മാക്ക് ഉണ്ടായിരുന്നെന്നിരിക്കെ പ്രാസ്ഥാനികമായി അവർ ചെലുത്തിയ സ്വാധീനവും പ്രസക്തമാണ്. 

എൻ്റെ ഓർമ്മയിൽ നിന്ന് ഉമ്മയുടെ പ്രാസ്ഥാനിക ജീവിതത്തെ ഏതാനും വാക്കുകളിൽ പകർത്തി എഴുതുക ശ്രമകരമാകുന്നത് അവരുടെ ദൈനംദിന ജീവിതവും, രോഗാവസ്ഥയും, പ്രാസ്ഥാനിക ജീവിതവും ഇഴ ചേർന്ന് കിടക്കുന്നു എന്നുള്ളത് കൊണ്ടാണ്. പാടൂർ സെൻ്ററിലെ താമസവും വാഹിദ്ക്കയുമായുള്ള അയൽപക്ക ബന്ധവുമാണ് ഉമ്മയുടെ പ്രാസ്ഥാനിക ചിന്തകൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കളം ഒരുക്കിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഉപ്പയുടെ സാമൂഹിക ബന്ധങ്ങളും അളവറ്റ പിന്തുണയും ഉമ്മാക്ക് വിലമതിക്കാനാവാത്ത ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു. ചിട്ടയായ സമയബന്ധിതമായ ഒരു ജീവിതമായിരുന്നു ഉമ്മയുടേത്. ഒഴിവുസമയത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നിങ്ങൾ ചോദ്യം ചെയ്യപ്പെടും എന്ന ഹദീസിനെ ഓർമ്മപ്പെടുത്തുന്ന ജീവിതം. വെറും കേൾവിക്കാർ ആയി കൊണ്ട് ആളുകൾ ഖുർആൻ ക്ലാസുകൾ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിൽ നിന്ന് പേനയും പുസ്തകവുമായി പരീക്ഷയെ മുൻനിർത്തി ഖുർആൻ പഠന ക്ലാസുകൾ നിലവിൽ വന്നതിന്റെ തുടക്കം പാടൂർ ഹൈസ്കൂളിലെ ഒരു ക്ലാസ് റൂമിൽ  നിന്നായിരുന്നു.         

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഉമ്മയുടെ കൈയും പിടിച്ച്  ആ ക്ലാസിനു നടന്നു പോകുമ്പോൾ പക്ഷേ  മനസ്സ് സങ്കടത്തിലാണ്. മിക്കിക്കയെ പോലെ  അടുത്ത വീട്ടിൽ പോയിരുന്നു ടിവി കാണാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നതായിരുന്നു സങ്കടം. പഠിപ്പിക്കുന്ന കാര്യങ്ങൾ എന്തെന്ന് ഉൾകൊള്ളാൻ പോലുംഎനിക്ക് സാധ്യമല്ലാതിരുന്ന നന്നെ കൊച്ചു പ്രായം ആയിരുന്നെങ്കിലും അവിടെ എത്തി ഉമ്മയുടെ സുഹൃത്തുക്കളെ കാണുമ്പോഴും അവരുടെ ഇടയിൽ അങ്ങനെ ഇരിക്കുമ്പോഴും എൻ്റെ സങ്കടം ഞാൻ മറന്നു പോകുമായിരുന്നു. ഖുർആൻ പഠനത്തിൻ്റെ പ്രാധാന്യം, കുടുംബജീവിതം, സ്ത്രീകൾ ഉൽബുദ്ധരാവേണ്ടതിന്റെ ആവശ്യകത, ഇസ്ലാമിൽ സ്ത്രീകളുടെ പ്രാധിനിധ്യം...അങ്ങനെ വീട്ടിലെ ചുവരുകളിൽ നിന്ന് വായനയിലേക്കും, ഖുർആൻ പഠനത്തിലേക്കും, ജനസമ്പർക്കങ്ങളിലേക്കും, സാമൂഹ്യ സേവനങ്ങളിലേക്കും സ്ത്രീകളെ പരിപോഷിപ്പിച്ചെടുക്കുവാൻ ഉമ്മയും സഹപ്രവർത്തകരും സംഘടിപ്പിച്ചിരുന്ന പൊതു ക്ലാസുകൾക്ക് നിർണായകമായ പങ്കുണ്ടായിരുന്നു.

അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതിനു വേണ്ടി അവരുടെ കാലടികൾ പതിയാത്ത മണ്ണും ഇടവഴികളും പാടൂരിൽ ഇല്ല എന്നു തന്നെ പറയേണ്ടിവരും.പൊന്നാനിയിലെ ഫാത്തിമ്മ ഉമർ, ഒരുമനയൂരിലെ ഫാത്തിമ ടീച്ചർ, അസൂറ അലി, നസീമ ടീച്ചർ, പെരുമ്പിലാവ് സുബൈദ ടീച്ചർ എന്നിവർ ഒക്കെ പാടൂരിലേക്ക് ക്ലാസ്സുകൾ എടുക്കുവാൻ ഉമ്മ മുഖേന ക്ഷണിക്കപ്പെട്ടവരാണ്. ചിലപ്പോഴെങ്കിലും ഹഫ്‌സത്ത എടുത്താൽ മതി ക്ലാസ് എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പ്രഭാഷണ മികവുകൊണ്ടാണോ അതോ അവർക്ക് ആത്മബന്ധം ഉള്ള അവരിൽ ഒരാളുടെ വാക്കുകൾ ശ്രവിക്കുന്നതിനുള്ള താല്പര്യം കൊണ്ടാണോ എന്ന് എനിക്കറിയില്ല.          

കമ്മ്യൂണിറ്റി ഹാളിന്റെ അടുത്തേക്ക് താമസം മാറ്റിയതും റഹ്മ പള്ളിയുടെ മദ്രസ ആസ്ഥാനമായി പ്രവർത്തനങ്ങളെ വിശാലപ്പെടുത്തിയതും ഉമ്മയുടെ പ്രാസ്ഥാനിക ജീവിതത്തിൻ്റെ രണ്ടാംഘട്ടമായി ഞാൻ കണക്കാക്കുന്നു. ജുമുഅക്കായി സ്ത്രീകൾ പള്ളിയിലേക്ക് വന്നതും, റമദാനിലെ തറാവീഹ് നമസ്കാരത്തിന് സ്ത്രീകളുടെ സ്വഫുകൾ അധികരിച്ചതും, നമസ്കാരത്തിന് അവരുടെ പങ്കാളിത്തം ഉണ്ടായതും, പെരുന്നാൾ നമസ്കാരത്തിന് ഈദ് ഗാഹിൽ പുരുഷന്മാരെക്കാൾ സ്ഥലം സ്ത്രീകൾക്ക് മാറ്റിവയ്ക്കേണ്ടി വന്നതും, വീട്ട് പണികൾക്കൊടുവിൽ വിശ്രമിക്കുകയോ, ടിവി കണ്ടിരിക്കുകയോ ചെയ്തിരുന്ന ഉമ്മമാർ തഫ്ഹീമെടുത്തു വായിക്കുവാൻ തുടങ്ങിയതും ഒക്കെ ഉമ്മ അടങ്ങുന്ന ഒരു പറ്റം സ്ത്രീകളുടെ പ്രയത്നഫലമാണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൻ്റെ അണിയറ പ്രവർത്തകരാകുവിൻ എന്ന് ആഹ്വാനം ചെയ്യുന്നതിന് പകരം നിങ്ങൾ ഉത്ബുദ്ധരാവുക, ഖുർആൻ പഠിതാക്കൾ ആകുക, രോഗം കൊണ്ടും സാമ്പത്തികമായും കഷ്ടപ്പെടുന്ന നമുക്ക് ചുറ്റുമുള്ളവർക്ക് ആശ്രയം ആവുക എന്നതായിരുന്നു ഉമ്മ മുന്നോട്ട് വെച്ചിരുന്ന കർമ്മലക്ഷ്യം. ശാരീരിക അസ്വസ്ഥതകൾ വല്ലാതെ അലട്ടിയിരുന്ന സമയത്തും, വീട്ടിൽ നിന്നും പുറത്തിറങ്ങി പ്രവർത്തിക്കാൻ കഴിയാത്ത നാളുകളിലൊക്കെയും  ഉമ്മ സ്വന്തമായി സ്മാർട്ട് ഫോൺ ഉപയോഗപ്പെടുത്തി അതിൻ്റെ എല്ലാ ടെക്നിക്കുകളും പഠിച്ചെടുത്ത് അത് വഴി പ്രവർത്തന മേഖല സജീവമാക്കിക്കൊണ്ട് വരാൻ ഉമ്മാക്ക് സാധിച്ചു എന്നത് എടുത്ത് പറയേണ്ട സംഗതിയാണ്.       

ഹോസ്റ്റലിൽ നിന്നോ ഭർതൃ വീട്ടിൽനിന്നോ വന്നിരിക്കുന്ന വേളകളിൽ ഖുർആൻ പഠിപ്പിക്കാനും ഇതര പ്രവർത്തനങ്ങൾക്കും വേണ്ടി ഉമ്മ വീട്ടിൽ നിന്നിറങ്ങുമ്പോൾ നെറ്റി ചുളിച്ചു നിൽക്കുന്ന എന്നെ നോക്കി ഉമ്മ പറയാറുള്ള വാചകം ഇത് വായിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ ഇവിടെ കുറിക്കുന്നു "നിങ്ങൾക്കുള്ള ഭക്ഷണവും മറ്റും ഞാൻ ഇവിടെ ഒരുക്കി വെച്ചിട്ടില്ലേ, ഇനി ഞാൻ എൻ്റെ ഖബറിലേക്കുള്ളതിനുവേണ്ടി എന്തെങ്കിലും ചെയ്യട്ടെ".

സബീഹ ഷെബീർ