The paths of glory lead but to the grave...'

കർമ വീഥിയിൽ നിറഞ്ഞുനിന്നൊരാൾ

കർമ വീഥിയിൽ നിറഞ്ഞുനിന്നൊരാൾ

സക്കീർ ഹുസൈൻ

 "മണ്ണിന് നോവാതെ നടന്നും കാതുകൾക്ക് വേദനിക്കാതെ സംസാരിച്ചും കർമ വീഥിയിൽ നിറഞ്ഞുനിന്നൊരാൾ "

2006 ജൂൺ മാസത്തിലാണ് ആലുവ അസ്ഹ റുൽ ഉലൂം എന്ന സ്ഥാപനത്തിലെ പഠനം പൂർത്തിയാക്കി  "മിനി ഗൾഫ്" എന്നറിയപ്പെടുന്നഒറ്റനോട്ടത്തിൽ ഒരൽഭുത ദ്വീപ് എന്നു തോന്നിപ്പിക്കുന്ന ഗ്രാമീണ മനോഹാരിതയിൽ അലങ്കരിക്കപ്പെട്ട പാടൂർ എന്ന പ്രദേശത്തെ മസ്‌ജിദു റഹ്‌മ എന്ന  പള്ളിയിൽ ഇമാം ഖുതുബ ചുമതലയേറ്റ് സേവനത്തിന് എത്തുന്നത്. പ്രിയ അധ്യാപകൻ ഇക്ബാൽ നദ് വി ഉസ്താദിന്റെ നാടു കൂടിയായതിനാൽ അദ്ദേഹത്തിന്റെ സപ്പോർട്ട് കൂടിയുണ്ടായിരുന്നു.

 ചുമതല ഏറ്റെടുത്ത രണ്ടാമത്തെയോ, മൂന്നാമത്തെയോ വെള്ളിയാഴ്ച  ജുമക്ക്ശേഷം ആരോ വന്നു പറഞ്ഞു ഉസ്താദിനെ കാണാൻ ഹഫ്സത്ത കാത്തുനിൽക്കുന്നു.അങ്ങിനെ പുറത്തേക്ക്  തന്നെ  കാത്തു നിൽക്കുന്ന ആളെ കാണാൻ ചെന്നപ്പോൾ മുഖത്ത് മനോഹരമായ  ചിരി തൂകി ഒരു കൈയ്യിൽ തന്റെ പരിസരത്തെ വീടുകളിൽ വിതരണം  ചെയ്യേണ്ട പ്രബോധനവുമായി നിൽക്കുന്നു ഒരാൾ. ഞാനാണ് ഹഫ്സത്ത്, മാധ്യമത്തിൽ വർക്ക് ചെയ്യുന്ന വി.എസ് സലീം സാഹിബിന്റെ പെങ്ങൾ. അങ്ങിനെ ആദ്യകാഴ്ചയിൽ തന്നെ പരസ്പരം  പരിചയപ്പെട്ടു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം ഉച്ചനേരത്ത് കയ്യിൽ ഒരു പാത്രവുമായി ഒരു കുട്ടി കയറി വന്നു. ഞാൻ ഹഫ്സത്തയുടെ മകൻ,ഇത് ഉമ്മ തന്ന് വിട്ടതാണ്. എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ തുറന്നു നോക്കിയപ്പോൾ അടിപൊളി ബിരിയാണി. പിന്നീട് പല ഘട്ടങ്ങളിലായി  സ്പെഷ്യൽ ഭക്ഷണങ്ങൾ ഹ ഫ്സത്തമുഖേനെലഭിച്ചുകൊണ്ടിരുന്നു. അങ്ങിനെ ആ ആദർശ ബന്ധം വളരെ ഊഷ്മളമായി തുടർന്നു. ഒരു മകന്റെ സ്ഥാനത്ത് നിർത്തി സംസാരിക്കും. വർത്തമാനങ്ങളിൽ കുടുംബവും, പ്രസ്ഥാനവും, നിറഞ്ഞുനിന്നു. ഖുത്തുബയുടെ പ്രഭാഷണങ്ങളെ പറ്റി അഭിപ്രായങ്ങൾ പറയും. തിരുത്തേണ്ടവ സ്നേഹത്തോടെ തിരുത്തും. തുടർന്ന്ഓരോ ആഴ്ചയും വരുന്ന പ്രബോധനo വിതരണത്തിനായി ഓരോ പ്രവർത്തകരെയും ഏൽപ്പിക്കേണ്ട ചുമതല എന്നിൽ അർപ്പിതമായ വേളയിൽ എല്ലാ ആഴ്ചയും  ഹഫ്സത്തയുടെ വീട്ടിൽ പോകും. ചായ തന്ന് സൽക്കരിച്ചേ മടക്കി അയക്കാറുള്ളൂ. ഒന്നരവർഷം മുമ്പ് കുടുംബസമേതം പാടൂർ സന്ദർശിച്ച വേളയിൽആ സൽക്കാരം നിറഞ്ഞുനിന്നു. ഒരു പ്രദേശത്ത് ഇസ്ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റി നട്ടുവളർത്തുന്നതിൽ ഒരു വനിതമുന്നില്‍ നിന്ന് നയിക്കുക ഏറെ വിസ്മയകരമായ കാഴ്ചയാണ്, അതായിരുന്നു ഹഫ്സത്ത. പ്രബോധനവും, പ്രസ്ഥാന സാഹിത്യങ്ങളുമേന്തി പ്രസ്ഥാന സന്ദേശ കൈമാറ്റത്തിന് ഹഫ്സത്ത ചെന്നു കയറാത്ത വീടുകൾ പാടൂരും പരിസരങ്ങളിലും വിരളമായിരിക്കും. സ്ത്രീ സമൂഹത്തെ ഖുർആൻ പഠനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഹഫ്സത്തയുടെ പങ്ക് പ്രശംസനീയമാണ്. ഒരേസമയം പ്രവാചകന്റെ ഹദീസിനെ അനുസ്മരിപ്പിക്കുമാറ് ഖുർആൻ പഠിതാവും ഒപ്പം അദ്ധ്യാപികയുമായിരുന്നു ഹഫ്സത്ത. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കേ, പ്രസ്ഥാനത്തിനുവേണ്ടി ഓടിനടക്കുന്നതിൽ ഒരു ശാരീരിക പ്രയാസങ്ങളും അവർക്ക് തടസ്സമായിരുന്നില്ല. ഹൽ ഖാനാസിമത്ത്, ഏരിയ പ്രസിഡണ്ട്, ജില്ലാ സമിതി മെമ്പർ, തുടങ്ങിയ നിരവധി ചുമതലകൾ ഭംഗിയിൽ  നിർവ്വഹിച്ചു. പാടൂർ എന്ന പ്രദേശത്ത് പ്രസ്ഥാന സന്ദേശം എത്തിക്കുന്നതിലും ഇന്നു കാണുന്ന വിധം വളർച്ച കൈവരിക്കുന്നതിലും, മുൻ നിര പോരാളിയാണ് ഹഫ്സത്താ. ഒപ്പം മസ്ജിദ് റഹ്മയും, അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന മദ്രസയും ഇന്നു കാണും വിധം ജനകീയമാക്കുന്നതിൽ ( വിശിഷ്യാ സ്ത്രീ ജനങ്ങൾക്കിടയിൽ) ഹഫ്സത്ത ഒരു മാതൃക തന്നെ. ഈ  കാലയളവിൽ പ്രസ്ഥാന പ്രവർത്തന വീഥിയിൽ നടന്നകന്ന ഹഫ്സത്തയുടെ നടത്തം മണ്ണിന് നോവാതെയും, വർത്തമാനങ്ങളിൽ കാതുകൾക്ക് വേദനിക്കാത്ത  വിധവും ആയിരുന്നു.  നാഥാ നെറ്റിത്തടം വിയർത്തുകൊണ്ട് നിന്നിലേക്ക് എത്തിയ ഞങ്ങളുടെ പ്രിയഹഫ്സത്തയെ നിന്റെ സ്വർഗ്ഗത്തിൽ ഏറ്റവും ഉന്നത പദവി നൽകി സ്വീകരിക്കണേ. ഞങ്ങളെയും അവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേർക്കണേ. ആമീൻ യാ റബ്ബൽ ആലമീൻ.

സക്കീർ ഹുസൈൻ

 (മുൻ മസ്‌ജിദു റഹ്‌മ ഖത്തീബ്  - മദറ്സ അദ്ധ്യാപകൻ)