The paths of glory lead but to the grave...'

പ്രകാശം പരത്തി കടന്നു പോയവൾ

  പ്രകാശം പരത്തി കടന്നു പോയവൾ

ആയിഷ ഭായി

എന്ത് എഴുതണമെന്നോ എവിടെ തുടങ്ങണം എന്നോ അറിയില്ല. കഴിഞ്ഞ ജൂലൈ 20 ആം തീയതി എല്ലാം കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ മനസ്സിലാകെ ശൂന്യത, ചുറ്റും ഇരുട്ട് പരന്നതുപോലെ.

പ്രിയപ്പെട്ട ഹഫ്‌സത്ത എനിക്ക് ആരായിരുന്നു? കൂട്ടുകാരി, സഹോദരി ഇതെല്ലാം ചേർന്ന ബന്ധം. മനസ്സിലെ തേങ്ങൽ അടങ്ങുന്നില്ല. കഴിഞ്ഞ 24 വർഷത്തോളം അവളോടൊപ്പം നടന്നു തീർത്ത വഴികൾ, പങ്കെടുത്ത ഹൽഖകൾ, ക്ലാസുകൾ, സമ്മേളനങ്ങൾ, സ്കോഡുകൾ, പഠിപ്പിച്ച പ്രാർത്ഥനകൾ എല്ലാം മനസ്സിലൂടെ കടന്നുപോയി.

തളർന്നു പോയ ദിവസങ്ങളിൽ മനസ്സിനെ പിടിച്ചു നിർത്തി ചിന്തിച്ചു. അല്ല, ഇരുട്ടല്ല,  ഇവിടെ ഒരു വിളക്ക് കത്തിച്ചു വെച്ച് ശോഭയോടെ അത് ജ്വലിക്കുന്നത് കണ്ടാണ് ദൗത്യം പൂർത്തിയാക്കി അവൾ അല്ലാഹുവിലേക്ക് മടങ്ങിയത്. സംതൃപ്തിയടഞ്ഞ ആത്മാവായി....

വീടിന്റെ അകത്തളങ്ങളിലിരുന്നു കൊണ്ട് ഖുർആൻ പാരായണവും മറ്റു കർമ്മങ്ങളും ചെയ്യുന്നത് കൊണ്ടുമാത്രം റബ്ബിന്റെ തൃപ്തി കരസ്ഥമാക്കി സ്വർഗ്ഗത്തിലെത്താം എന്ന് കരുതിയിരുന്നവരെ, (ഞാനടക്കമുള്ള സ്ത്രീകളെ) അല്ലാഹുവിന്റെ വിശാലമായ സ്വർഗ്ഗത്തിലെത്താൻ അതു മാത്രം പോരാ പുറത്തും ചിലതു ബാക്കിയുണ്ട് എന്ന് പഠിപ്പിച്ചത് അവരാണ്. അതിന്റെ പൂർത്തീകരണത്തിനായി ഖുർആൻ ക്ലാസുകൾ സംഘടിപ്പിച്ചു ഖുർആൻ ഓതി മാത്രം ശീലിച്ചവർക്ക് അതിന്റെ അർത്ഥവും ആശയവും മാതൃഭാഷയിൽ പഠിപ്പിക്കുക എന്നത് അത്ഭുതമായിരുന്നു അവർക്ക് . ആദ്യമാദ്യം മടിച്ചു നിന്നവർ കുറച്ചു കാലങ്ങൾക്കകം പഠനരംഗത്ത് സജീവമായി. ഒപ്പം തന്നെ സാവധാനം പ്രസ്ഥാനത്തെയും പരിചയപ്പെടുത്തി ഒറ്റയ്ക്ക് നിന്ന് തന്നെ ഒരു ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയവൾ.

വളരെ ആസൂത്രിതമായി ആദ്യം മണ്ണൊരുക്കി വിത്തിട്ടു മുളച്ച് ചെടിയായി മരമായി കായ്ഫലം കിട്ടിത്തുടങ്ങി. അത് കണ്ടുകൊണ്ട് മടങ്ങുക, അധികമാർക്കും ലഭിക്കാത്ത സൗഭാഗ്യം, അതവർക്ക് സ്വന്തം.

സ്വയം അനുഭവിക്കുന്ന പ്രതിസന്ധികൾക്കിടയിലും മറ്റുള്ളവരെ ചേർത്തു പിടിക്കാനുള്ള മനസ്സ്. എല്ലാവർക്കും അത് കഴിയണമെന്നില്ല. ആരെങ്കിലും എന്തെങ്കിലും പ്രയാസം വിളിച്ചു പറഞ്ഞാൽ അപ്പോൾ തന്നെ അതിനുള്ള പരിഹാരം കണ്ടിരിക്കും, എങ്ങനെ എന്നൊന്നും ചിന്തിക്കില്ല. അല്ലാഹു സഹായിക്കും എന്ന വിശ്വാസം മാത്രം, പക്ഷേ നിശ്ചിത സമയത്തിനുള്ളിൽ അതിനു വേണ്ടുന്ന സംഖ്യ അവരുടെ കൈകളിൽ എത്തിയിരിക്കും. ഈ ഗ്രാമത്തിന്റെ മൂക്കിലും മൂലയിലും അവളുടെ കാൽപാടുകൾ പതിയാത്ത മണ്ണില്ല എന്നുതന്നെ പറയാം.ഒന്നിച്ചു പോകുമ്പോൾ അത്ഭുതം തോന്നാറുണ്ട് ഈ ഗ്രാമത്തിൽ ഇത്രയധികം വീടുകൾ ഉണ്ടായിരുന്നോ?

തവക്കുൽ - അല്ലാഹുവിൽ ഭരമേല്പിച്ചുകൊണ്ട് ചെയ്യുന്ന ഏത് കാര്യവും അല്ലാഹു നടത്തിത്തരും എന്ന വാക്യം അരക്കെട്ട് ഉറപ്പിക്കുന്നതായിരുന്നു അവരുടെ പ്രവർത്തനം. ചിലപ്പോൾ സമ്മേളനങ്ങൾക്കായി സ്കോഡ് പോകുമ്പോൾ ചിലരുടെ അത്ര നല്ല പ്രതികരണം ആയിരിക്കില്ല,അല്ലാഹുവിന്റെ കാരുണ്യത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ച് തിരിച്ചുപോരും. പക്ഷേ ആ ദിവസം വരുമ്പോൾ ഏരിയയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പാടൂരിൽ നിന്നായിരിക്കും.

പ്രസ്ഥാനത്തിനുവേണ്ടി സമർപ്പിച്ച ജീവിതം വർഷങ്ങൾക്കു മുമ്പ് ഒരു കൺവെൻഷൻ പെരുമ്പിലാവിൽ, തിരിച്ചുവരുമ്പോൾ പെട്ടെന്ന് അവർക്ക് അസുഖമായി അവരെ ഞങ്ങളുടെ അവിടേക്ക് പോകുന്ന ഒരു വണ്ടിയിൽ കയറ്റി വിട്ടു.  ഞങ്ങൾ രണ്ടു പ്രവർത്തകർ അവസാനം പോന്നു. പോരുമ്പോൾ ഞങ്ങൾ പറഞ്ഞിരുന്നു നാളെ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ പരിപാടിയുണ്ട്, പോകണം. ഹഫ്‌സ മറന്നിട്ടുണ്ടെങ്കിൽ നമുക്ക് ഓർമ്മിപ്പിക്കേണ്ട, കാരണം അത്രക്കും അസുഖമാണല്ലോ.  പിറ്റേദിവസം പറഞ്ഞുറപ്പിച്ച പോലെ ഞങ്ങൾ രണ്ടുപേരും പോയി. ഇടവേളയിൽ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, കണ്ടു പിന്നിൽ പുഞ്ചിരി തൂകിക്കൊണ്ട് ഇരിക്കുന്നു.അസുഖം കുറഞ്ഞപ്പോൾ തനിയെ പോന്നതാണ്,  നാളെ അല്ലാഹുവിനു മുമ്പിൽ ഉത്തരം പറയണ്ടെ? ഞങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു, - അതാണ് ഹഫ്‌സ..

ദഅവ - സഹോദര സമുദായ അംഗങ്ങളെ ചേർത്തുപിടിക്കാൻ ഒരു മടിയും ഇല്ലായിരുന്നു.  അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും എല്ലാം മനസ്സിലാക്കി പ്രവർത്തിക്കും. ഓണക്കിറ്റായും സ്ത്രീകൾക്ക് കിറ്റായും മറ്റു സഹായങ്ങളും എല്ലാം അവർക്ക് എത്തിക്കും.  സൗഹൃദ വേദി എന്ന ഗ്രൂപ്പ് തന്നെ ഉണ്ടാക്കി, ഹദീസുകളുടെയും ഖുർആൻ സാരാംശങ്ങൾ, സദുപദേശ ചരിത്രങ്ങൾ എല്ലാം അതിൽ ഇട്ടു കൊടുക്കും.

പ്രവർത്തകരുടെ വിജ്ഞാന കാര്യത്തിലും അതീവ ജാഗ്രത പുലർത്തി. ആദ്യകാലങ്ങളിൽ ഹൽഖകളിൽ പ്രാർത്ഥനകൾ എഴുതിത്തരും, പഠിച്ചു വരാനായി പറയും. മുതിർന്ന പ്രവർത്തകരോട് കർശനമായി തന്നെ പറയും.  അതുപോലെതന്നെ പ്രാസ്ഥാനിക സാഹിത്യങ്ങളുടെ വായനയും. ഓരോ പുസ്തകം തരുമ്പോഴും അത് വായിച്ചു ഇത്ര ദിവസം കൊണ്ട് എന്ന് തന്നെ പറയും.  പ്രവർത്തകരോട് മാത്രമല്ല അവരുടെ കുടുംബത്തോടും മക്കളോടും എല്ലാം നല്ല ബന്ധമായിരുന്നു.  പ്രവർത്തകരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ മക്കളുടെ കൂടി പ്രിയപ്പെട്ടവളായിരുന്നു ഹഫ്‌സത്ത.

നല്ലൊരു കൃഷിക്കാരി കൂടിയായിരുന്നു, അവരുടെ കൈകൊണ്ട് എന്തെങ്കിലും ഒന്ന് ലഭിക്കാത്ത,  അല്ലെങ്കിൽ അവർ ഉണ്ടാക്കി എന്തെങ്കിലും ഒരു വിഭവം രുചിക്കാത്ത ആരും ഈ ചുറ്റുവട്ടത്ത് ഉണ്ടാവില്ല എന്നുതന്നെ പറയാം.

ഇനിയും ഒരുപാട് ഓർമ്മകൾ ബാക്കിയാണ്. കുറിക്കുവാൻ ഈ പേജുകൾ മതിയാകില്ല.. പ്രാർത്ഥനയോടെ, നിർത്തുന്നു.കാരുണ്യവാനായ നാഥാ ഞങ്ങളുടെ സഹോദരിക്കു ബർസഖി ജീവിതം അനുഗ്രഹ പൂർണമാക്കേണമേ.. ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കേണമേ... നിന്റെ സ്വാലിഹീങ്ങളായ അടിമകളുടെ കൂട്ടത്തിൽ ഞങ്ങളെയും അവരോടൊപ്പം ചേർക്കേണമേ.. ഇവിടെ ഒന്നിച്ചിരുന്ന പോലെ നിന്റെ ഫിർദൗസിലും ഒന്നിച്ചിരിക്കാൻ തൗഫീഖ് നൽകേണമേ.. അവരുടെ കുടുംബത്തിന് ധൈര്യം നൽകേണമേ പ്രത്യേകിച്ചും അവരുടെ മകന് ആശ്വാസം നൽകേണമേ.. അനുഗ്രഹം ചൊരിയേണമേ.. ആമീൻ 

ആയിഷ ഭായി

പാടൂർ ഹൽഖ