The paths of glory lead but to the grave...'

മിഖ്‌‌ദാദിന്റെ ഉമ്മ

മിഖ്‌‌ദാദിന്റെ ഉമ്മ.. സഹജീവികളുടെയും

തയ്‌സീർ പുത്തൻപുരയിൽ


മിഖ്‌ദാദിന്റെ ഉമ്മ.. സഹജീവികളുടെയും..

2018 ൽ അവധിക്കു നാട്ടിൽ വന്ന സമയം. സുബ്ഹി കഴിഞ്ഞ ഉടനെ അബ്ദുൽ റഹ്‌മാൻക്കാടെ വണ്ടിയുടെ പിറകിൽ ഹഫ്‌സത്ത വീട്ടിലെത്തി. പാടൂരുള്ള പഠനത്തിൽ മിടുക്കിയായ ഒരു കുട്ടിയുടെ തുടർ വിദ്യാഭ്യാസമാണ് കാര്യം..
കഴിയാവുന്ന രീതിയിൽ ഇടപെടൽ ഉണ്ടാകും എന്ന ഉറപ്പിനാൽ അല്പ സ്വല്പ വർത്തമാനത്തിന് ശേഷം അവർ യാത്രയായി.

ഏകദേശം രണ്ടു മണിക്കൂറിനു ശേഷം വീണ്ടും കണ്ടു മുട്ടി.. കമ്മ്യൂണിറ്റി ഹാളിന്റെ വഴിയിലൂടെ അവർ വീട്ടിലേക്കുള്ള അവരുടെ ധൃതി പിടിച്ച ഓട്ടമാണ് അപ്പോൾ. 'രാവിലെ ഇറങ്ങിയതല്ലേ തഹ സീറെ(അങ്ങനെയാണ് അവർ വിളിക്കുക). മിഖ്ദാദിന്റെ അടുത്ത് എത്തണം' എന്നു പറഞ്ഞു.
"എന്തായാലും ഇറങ്ങിയ കാര്യം റാഹത്തായി അൽഹംദുലില്ലാഹ്"
ഹഫ്‌സത്ത കൂട്ടിച്ചേർത്തു.
 അത് കേട്ടപ്പോൾ എനിക്കും സന്തോഷമായി..
അവരുടെ ജീവിതത്തിലെ എണ്ണിയാലോടുങ്ങാത്ത കരുണയുടെ ഏടുകളിലെ ഒരു നുറുങ്ങു മാത്രമാണിത്.

അവിടെ തുടങ്ങി ഈ അടുത്ത കാലം വരെയും  സ്ഥിരമായി അവരുടെ ശ്രമങ്ങളിൽ ഒപ്പമുണ്ടാകാൻ ഞാൻ ശ്രമിക്കാറുണ്ട്.

മെസ്സേജുകൾ കേട്ടതിനു ശേഷം മറുപടി അയക്കുമ്പോൾ എന്റെ ഇണ പറയും 
'ഹഫ്‌സത്ത ആണ് ല്ലേ..'

ആണ് എന്ന് പറയുമ്പോൾ, 'എന്തൊരു ഭാഗ്യവതി ആണല്ലേ അവർ' ഞങ്ങളങ്ങിനെ സന്തോഷത്തോടെ പറയും.

പക്ഷെ ഇന്നേ വരെയുള്ള അവരുടെ ഇടപെടലുകളിൽ, രോഗികളുടെയും, വിഷമിക്കുന്നവരുടെയും, ഭക്ഷണം എത്തിക്കേണ്ടവരുടെയും ചെറു ചെറു കരങ്ങൾ സഹായമായി കിട്ടേണ്ടവരുടെയും ഒക്കെ ആവശ്യങ്ങളുടെ നിര ഉണ്ടാകുമ്പോളും അവരുടെ സ്വന്തം കാര്യങ്ങളെ പറ്റി പറയുന്നത് ഉണ്ടായിട്ടേ ഇല്ല എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തീട്ടുണ്ട്..

 ഞാൻ അവരുമായി ചില സംസാരങ്ങളിൽ അത് പങ്കുവെച്ചപ്പോൾ,അതൊക്കെ ഭംഗിയോടെ പടച്ചോൻ നിവർത്തിച്ചു പോരുന്നുണ്ട് മോനെ എന്ന അവരുടെ ഏറെ ദൃഢ വിശ്വാസത്തോട് കൂടിയ മറുപടി കാതിനിമ്പം നിറഞ്ഞതായിരുന്നു..

സാധാരണക്കാരെ സംബന്ധിച്ച് മരണം എന്നത് നാം ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ വേർപിരിഞ്ഞുള്ള, നമ്മളെ ഒരുപാട് ഇഷ്ടപ്പെടുന്ന സൃഷ്ടാവിലേക്കുള്ള യാത്രയാണ് എങ്കിൽ ഇത്തയെ സംബന്ധിച്ച് അവരെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകളെ കൂടി വേർപിരിഞ്ഞുള്ള എന്നന്നേക്കും ഉള്ള യാത്രയായിരുന്നു.

 അവർക്ക് പകരം വയ്ക്കാൻ അതേപോലെത്തെ ഒരാളില്ല എങ്കിൽ പോലും ഒരുപാട് ഹഫ്സത്ത്മാരെ സൃഷ്ടിക്കാനും അവർ നടന്ന അതേ വഴിയിൽ നടത്താനും അതിലൂടെ ഒരുപാട് ആസാറുകൾ ഈ ലോകത്ത് ബാക്കിവെച്ച് പോകാനും അവർക്ക് കഴിഞ്ഞു എന്നത് തികച്ചും ഭാഗ്യമാണ്. അതിന്റെ കൂടി തെളിവാകണം,പാടൂരിൽ ഒരുപാട് പേർക്ക് അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു വനിത മരണപ്പെട്ടിട്ട്  അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത് ആദ്യമായിട്ട് ആകുന്നത്.ഒന്നല്ല, രണ്ടു അനുസ്മരണ സമ്മേളനങ്ങൾ. ഹഫ്സത്തയെ അനുസ്മരിച്ചു കൊണ്ട് ഗൂഗിൾ മീറ്റ് വീണ്ടും ഉണ്ടായി.

മരണവേളയിലും അവരോടു പറഞ്ഞിട്ടുണ്ടാകും. അന്ത്യനാളില്‍ ഉയിര്‍ത്തെഴുന്നേറ്റ് വിചാരണസഭയിലേക്ക് ഗമിക്കുമ്പോഴും പറയപ്പെടും. അല്ലാഹുവിന്റെ കോടതിയെ നേരിടുന്ന സന്ദര്‍ഭത്തിലും പറയപ്പെടും. 


"സമാധാനം പ്രാപിച്ച ആത്മാവേ,നിന്റെ നാഥങ്കലേക്ക് മടങ്ങിക്കൊള്ളുക. റബ്ബിങ്കല്‍ സംപ്രീതയായവളും പ്രീതിപ്പെട്ടവളുമായിക്കൊണ്ട്."

ഓരോ ഘട്ടത്തിലും താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് അവർക്ക് ഉറപ്പുകൊടുക്കുകയും ചെയ്യും.

അള്ളാഹുവേ കര്മനിരതയായി നെറ്റിയിൽ വിയർപ് തുള്ളികൾ നിറഞ്ഞ രീതിയിൽ വിടപറഞ്ഞ ഞങ്ങളുടെ പ്രിയ സഹോദരിക്ക് നീ സ്വർഗീയ ആരാമങ്ങളിൽ ഉന്നത പദവി നൽകണേ. അവരുടെ സത്കര്മങ്ങളെ സ്വീകരിക്കണേ... അവർ യാത്രയായതിൽ ഉണ്ടായ വിടവിനെ അവരുടെത്തന്നെ പിൻഗാമികളിൽ നിന്ന് നിവർത്തിക്കണേ.. അവർ നയിച്ച പാതയിൽ ഇനിയും ഏറെ മുന്നോട്ടു പൊകാൻ തൗഫീഖ് നൽകണേ.

തയ്‌സീർ പുത്തൻപുരയിൽ