The paths of glory lead but to the grave...'

പ്രിയപ്പെട്ട ഹഫ്‌സ

  പ്രിയപ്പെട്ട ഹഫ്‌സ


 ഷംസുദ്ദീൻ മാഷ്, റാബിയ ടീച്ചർ

പ്രിയപ്പെട്ട ഹഫ്‌സാ സ്വർഗ്ഗത്തിൽ സുഖമായിരിക്കുമെന്ന് കരുതി ഞങ്ങൾ സന്തോഷിക്കുകയാണ്. ഞങ്ങളെല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ ഹഫ്‌സാ നീ ഞങ്ങളുടെ ഇടയിൽ തന്നെയുണ്ട് എന്നേ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നുള്ളൂ. ഹഫ്‌സാടെ മണം എപ്പോഴും ഞങ്ങളെ ചുറ്റിപ്പറ്റി ഞങ്ങൾക്കിടയിലും ഈ പള്ളി പരിസരത്തും നാട്ടിലും പറന്നു നടക്കുന്നു. ഹഫ്‌സ നടന്നു നീങ്ങിയ വഴി, കാണിച്ചുതന്ന വഴിത്താര എപ്പോഴും ഞങ്ങൾക്ക് പ്രചോദനം തന്നെയാണ്. ഈ ലോകത്ത് നമുക്ക് ജീവിക്കാൻ വേണ്ടത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ട മനുഷ്യരാണ് എന്നാണ് ഹഫ്‌സ ഞങ്ങളെ പഠിപ്പിച്ചത്. താങ്ങാനും, തണലാകാനും, ചുമലാകാനും, തലോടാനും അങ്ങനെ അങ്ങനെ സ്നേഹം സമ്മാനിക്കാൻ ഒരുപാട് വഴികളുണ്ട്. ഓർമ്മകൾ എന്നും പച്ചപിടിച്ചു നിർത്താനും ഒരുപാട് വഴികളുണ്ട്. കണ്ടു മറഞ്ഞതും കേട്ട് മറഞ്ഞു പോയതുമായ കുറേ മനുഷ്യർ ഉണ്ടാകാം, എന്നാൽ പ്രിയപ്പെട്ട ഹാഫ്‌സാ നീ അവരിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. ഞങ്ങളുടെ മനസ്സിൽ ഹഫ്‌സ ഞങ്ങൾക്ക് നൽകിയ ഊർജ്ജം അതെപ്പോഴും ഞങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. അന്ന് 2024 ജൂൺ 8 ന് ഹഫ്‌സ അയച്ചുതന്ന ഒരു മെസ്സേജ് ഓർമ്മയുണ്ടാകും, ഇല്ലെങ്കിൽ അവിടെ സ്വർഗ്ഗത്തിൽ ഹഫ്‌സാടെ അടുത്ത് ഇരിക്കുന്ന വലിയ പുസ്തകക്കെട്ടിൽ തിരഞ്ഞാൽ കാണാം.

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്, മാഷേ ഇന്നലെ ടീച്ചർ പിടിച്ചുവെച്ച് മാഷിൻ്റെ പേഴ്സിൽ നിന്ന് വലിയ അധികാരത്തിൽ ക്യാഷ് എടുത്തു തന്നു  അൽഹംദുലില്ലാ ഒരു സഹോദരി ചെയ്ത അധികാരം എന്തിനാണെന്നോ സ്കൂൾ കിറ്റ് വിതരണം ചെയ്തു 27 പേർക്ക് കൊടുത്തു, വീണ്ടും അർഹതയുള്ളവർ തേടിയെത്തി അവർക്കും കൊടുത്തു ഇപ്പോൾ തന്നെ കടമാണ്. വീണ്ടും രണ്ടുപേർ കൂടി വന്നു ഒരു നിവൃത്തിയുമില്ല എൻ്റെ പ്രിയപ്പെട്ട ടീച്ചർ, ഞാൻ എന്ത് ചോദിച്ചാലും കൈവെള്ളയിൽ വച്ച് തരുന്നവൾ,ചോദിച്ചു പോയി അല്ലാഹുവിന് വേണ്ടിയല്ലേ, അർഹമായ പ്രതിഫലം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ചോദിച്ചുകൊണ്ടിരിക്കും, ആർക്കു വേണ്ടിയാണെന്നോ.. അകാലത്തിൽ ഭർത്താക്കന്മാർ മരണമടഞ്ഞ വിധവകൾ, ജീവിതം പാതിവഴിയിൽ മുട്ടിയ വിധവകൾ, വാടകവീട്ടിൽ ജീവിക്കുന്നവർ, പ്രാരാബ്ധക്കാർ, ജോലി ഉണ്ടായിട്ടും രണ്ടറ്റം കൂട്ടിമുട്ടാൻ പാടുപെടുന്നവർ, ആൺമക്കളില്ലാത്തവർ, നിത്യരോഗികൾ ഇങ്ങനെ എന്റെ കയ്യിലുള്ള ലിസ്റ്റ് നീണ്ടതാണ് അൽഹംദുലില്ലാഹ്. 

അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹം തന്നെ, ആ വഞ്ചി തുഴയാൻ പറ്റുന്നുണ്ട്. എൻ്റെ പ്രിയപ്പെട്ടവർ എനിക്ക് തണലായുണ്ട്. അൽഹംദുലില്ലാഹ് അവർക്കൊക്കെയും അല്ലാഹു അർഷിന്റെ തണൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ. മഴയത്ത് കുടയില്ലാത്തവരെ നമ്മുടെ കുടയിൽ ചേർത്ത് നിർത്താം എൻ്റെ പ്രിയപ്പെട്ട മാഷിനും ടീച്ചർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

പ്രിയപ്പെട്ട ഹഫ്‌സാ നീ ആർക്കുവേണ്ടിയായിരുന്നു ഈ ഭൂമിയിൽ ജീവിച്ചതെന്ന് മനസ്സിലാക്കാൻ ഈ എഴുത്ത് മതിയല്ലോ. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരുടെ ഒരുപാട് പരിവേദനങ്ങളും ഭാണ്ഡവും പേറിയിട്ടാണല്ലോ പടച്ചവന്റെ അടുത്തേക്ക് ഹഫ്‌സ പോയിട്ടുണ്ടാവുക. ഹഫ്‌സാക്കും കുടുംബത്തിനും വേണ്ടി ജീവിക്കാൻ മറന്നു പോയല്ലോ, ഒരുപാട് ആവശ്യങ്ങൾ ഹഫ്‌സാക്ക് ഉണ്ടായിരുന്നല്ലോ, അതൊക്കെ പടച്ചവൻ തന്നെ ഏറ്റെടുത്തിട്ടുണ്ടാകും അല്ലേ... ഞങ്ങൾക്ക് പറയാൻ കഴിയും ആയിരം പൂർണചന്ദ്രന്മാരെ കണ്ട് ഒരാൾ ഞങ്ങളുടെ കൂടെ നാട്ടിലുണ്ടായിരുന്നു. അതൊക്കെ അപൂർവമായ മനുഷ്യായുസ്സിൽ സംഭവിക്കുന്നതാണ് അതിലൂടെ പ്രാർത്ഥനയ്ക്ക് അനുയോജ്യമായ ആരോഗ്യവും ആയുസ്സും കൂടെ കിട്ടുകയാണെങ്കിൽ അവിടെ പിന്നെ നിലാവ് കണക്കെ പ്രകാശമായിരിക്കും.

കാലം, അതിൻ്റെ സഞ്ചാരം നമ്മളെക്കാൾ കൂടുതൽ വേഗത്തിലാണ്. അതിനോടൊപ്പം സഞ്ചരിക്കുവാൻ നമ്മുടെ നിയോഗവും. കൂടെയുള്ളവർ പലയിടങ്ങളിൽ സലാം പറഞ്ഞ് ഇറങ്ങിയപ്പോഴും പ്രിയപ്പെട്ട ഹഫ്‌സാ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നല്ലോ. എന്തൊരു സന്തോഷമായിരുന്നു ആ കാലം. ഓർമ്മയുണ്ടോ അന്നൊരു തറാവീഹ് നമസ്കാരത്തിന് ശേഷം ഒരു പൊതി എൻ്റെ കയ്യിൽ വച്ച് തന്നു സ്വന്തം കൈകൊണ്ട് കൃഷി ചെയ്തുണ്ടാക്കിയ ചീര ഉപ്പേരി വെച്ചതായിരുന്നു അത്.അതുപോലെ ഒരു ഈദ് നമസ്കാരത്തിന് ശേഷം പിന്നിലേക്ക് തിരിഞ്ഞുനോക്കി അഭിമാനത്തോടെ തലകുലുക്കി ഹഫ്‌സ പുഞ്ചിരിച്ചത്,ഈദ്ഗാഹിൽ ഇത്രയും ആളുകൾ പങ്കെടുത്തല്ലോ എന്നുള്ളതിന്റെ സന്തോഷവും അഭിമാനവും ആയിരുന്നു അത്. 

അങ്ങനെ അങ്ങനെ എത്ര എത്രയോ ഓർമ്മകൾ മനസ്സിൽ തങ്ങിനിൽക്കുന്നു. ഞാൻ ജോലി ചെയ്തിരുന്ന സ്കൂളിൽ നമസ്കരിക്കാൻ ഉള്ള സൗകര്യം ഇല്ലാതിരുന്നതിനാൽ പലപ്പോഴും നമസ്കരിക്കാനായി അടുത്തുള്ള ഹഫ്‌സാടെ  വീട്ടിലേക്ക് ആയിരുന്നു പോയിരുന്നത്. അന്നുമുതലേയുള്ളതായിരുന്നു ഹഫ്‌സയുമായുള്ള അടുപ്പം. പലപ്പോഴും ഹഫ്‌സാ ഭക്ഷണത്തിനായി ക്ഷണിക്കും, പക്ഷേ പലപ്പോഴും സമയക്കുറവും മറ്റും മൂലം ക്ഷണം നിരസിക്കാറാണ് പതിവ്. അങ്ങനെയൊരിക്കൽ ശനിയാഴ്ച സ്പെഷ്യൽ ക്ലാസ് ഉള്ള ഒരു ദിവസം അന്ന് ഞാൻ ഭക്ഷണം കൊണ്ടുവന്നിട്ടില്ല എന്നുള്ള സത്യം എങ്ങനെയാണ് ഹഫ്‌സ അറിഞ്ഞതെന്ന് എനിക്കറിയില്ല, മകളുടെ കയ്യിൽ എനിക്കുള്ള ഒരു പൊതി ചോർ കൊടുത്തയച്ചിരിക്കുന്നു.പലപ്പോഴും ഹഫ്‌സാടെ വീട്ടിലേക്ക് ചെല്ലുമ്പോൾ  എഴുതുകയും, വായിക്കുകയും, പഠിക്കുകയും ഒക്കെ ചെയ്യുന്ന ഹഫ്‌സാനെയാണ് കാണാറുള്ളത്. 

ഇത്രയൊക്കെ തിരക്കുകൾക്കിടയിലും ഞാൻ വിശന്നിരിക്കുകയാണ് എന്ന് മനസ്സിലാക്കി എൻ്റെ അടുത്തേക്ക്  ഭക്ഷണം ഉണ്ടാക്കി കൊടുത്തയച്ചത് ഇന്നും ഓർമ്മയിൽ മായാതെ കിടക്കുകയാണ്. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കുന്ന ചീര, നാരങ്ങയും പയറുമൊക്കെ അബ്ദുറഹിമാൻ വശം ഇടയ്ക്കിടെ കൊടുത്തയക്കും. ഇങ്ങനെയൊക്കെയായിരുന്നു ഹഫ്‌സായുടെ സ്നേഹം കൈമാറുന്ന വഴികൾ. ഒരിക്കൽ ഹഫ്‌സയും സഹോദരി സുബൈദയും കൂടി സ്കൂളിൽ വന്ന് മലർവാടിയുടെ "ഒരു കൈ ഒരു തൈ"പദ്ധതിയുടെ ഭാഗമായി നട്ട മാവിൻ തൈ, ഇന്നത് വർഷങ്ങൾക്കിപ്പുറം പടർന്ന് പന്തലിച്ച്, ഫലം തന്നുകൊണ്ട് ഹഫ്‌സയുടെ സാന്നിധ്യവും ഓർമ്മകളും തൊട്ടുണർത്തുകയും ചെയ്യുന്നു. ഹഫ്‌സ ഇട്ടേച്ചു പോയ നിലനിൽക്കുന്ന സ്വദഖകളിൽ ഒന്നു മാത്രമാവും അത്. ആദ്യകാലങ്ങളിൽ ഹൽഖ ക്ലാസുകളിൽ ഞങ്ങൾ നാലഞ്ചു പേർ മാത്രമായിരുന്നു. ഇത്രയും സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് വീട്ടിൽ വച്ച് തന്നെ ഹൽഖ നടത്തും. ഞങ്ങളെ കൊണ്ടൊക്കെ നിർബന്ധപൂർവ്വം ഖുർആനിലെ ആയത്തുകൾ കാണാതെ പഠിപ്പിക്കും, സൂറത്തു സജദയിലെ ആദ്യത്തെ പത്ത് ആയത്തുകൾ അങ്ങിനെ പഠിച്ചതാണ്,അത് ഇന്നും മനസ്സിൽ മറക്കാതെ നിലകൊള്ളുന്നു.

ഹഫ്‌സാ നീ അല്ലാഹുവിന്റെ സവിധത്തിൽ സന്തോഷമായിരിക്കുന്നത് കാണുമ്പോൾ ഞങ്ങൾ കൂടുതൽ കൂടുതൽ സന്തോഷത്തിൽ തന്നെയാണ്. നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം.പ്രാർത്ഥനയോടെ.


 ഷംസുദ്ദീൻ മാഷ്, റാബിയ ടീച്ചർ