The paths of glory lead but to the grave...'

പറയാതെ പറന്നു പോയവള്‍

  പറയാതെ പറന്നു പോയവള്‍

ദൗലത്ത് തിരുവനന്തപുരം

ഞാൻ ദൗലത്ത്. തിരുവനന്തപുരം പാളയം പള്ളിയിൽ ദീർഘ കാലം സേവനമനുഷ്ഠിച്ചിരുന്ന പ്രഥമ ഇമാം മർഹൂം അബുൽ ഹസൻ അലി നൂരിയുടെ ഒമ്പതു മക്കളിൽ ഒരുവളാണ്. പാളയത്ത് തന്നെ യായിരുന്നു ഞങ്ങളുടെ താമസം. പാളയത്ത് തന്നെ ഞങ്ങൾക്ക്  ഒരു മീഡിയ സ്ഥാപനമുണ്ടായിരുന്നു. ലെറ്റർ പ്രസ്സും സ്ക്രീൻ പ്രിന്റ്റിങ്ങും പരസ്യ കമ്പനിയും എല്ലാം കൂടിയുള്ള ഒരു സമുച്ചയം. ഒരു നിമിത്തമെന്ന പോലെ ഞങ്ങളുടെ സ്ഥാപനത്തിൽ പാടൂരിലെ അബ്ദു റഹ്‌മാൻ സാഹിബ്‌ ഓൾ ഓവർ മാനേജർ ആയി കുറച്ചു കാലം ജോലി ചെയ്തിരുന്നു.

അത്യാവശ്യം ദീനീ വിജ്ഞാനമുള്ള അബ്ദു‌റഹ്‌‌മാൻ സാഹിബ്‌ ഒട്ടും താമസിയാതെ വാപ്പയുടെ ഉറ്റ സുഹൃത്തായി മാറി. അത് പോലെ തന്നെ എന്റെ ആറു സഹോദരങ്ങൾക്കും എആർ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അങ്ങനെ എആർ ഞങ്ങളുടെ കുടുംബ സുഹൃത്ത് മാത്രമല്ല കുടുംബത്തിലെ അംഗം പോലെ തന്നെ ആയി. ആ നാളുകളിൽ 'ഹഫ്‌സത്ത് ' നെ കുറിച്ച് ഞങ്ങളോടെല്ലാം നിറഞ്ഞ വായിൽ പറയാറുണ്ടായിരുന്നു. അങ്ങിനെയാണ് പരേതയായ ഹഫ്‌സത്തയും ഞങ്ങൾക്ക് പരിചിതയായത്. 

ആദ്യമാദ്യം ഫോൺ വഴിയുള്ള ബന്ധമായിരുന്നു ഞാനും ഹഫ്‌സത്തയും തമ്മിൽ. ദീർഘനേരമായിരുന്നു ഞങ്ങളുടെ സംസാരം. അതിൽ ദീനീ വിഷയങ്ങളായിരുന്നു ഇത്തയുടെ ഭാഗത്തു നിന്ന് അധികം കിട്ടിയിരുന്നത്. പിന്നെ ജീവിതത്തിലെ സ്വകാര്യ വിഷമങ്ങളും പ്രതിസന്ധികളുമൊക്കെ പരസ്പരം പങ്ക് വെക്കും. എല്ലാം റബ്ബിന്റെ പരീക്ഷണമാണെന്നും സഹനത്തിന്റെ പ്രതിഫലം വമ്പിച്ചതാണെന്നും ഇത്ത എന്നെ പലപ്പോഴും ഉൽബോധിപ്പിക്കറുണ്ട്. 

എത്ര പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും ഇത്ത തികഞ്ഞ ആത്മ വിശ്വാസത്തിലും സന്തുഷ്ടിയിലും ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്ക് മറ്റാരേക്കാളും മനോഹരമായി ആശ്വാസവാക്കുകൾ പല സന്ദർഭങ്ങളിലും നൽകിയിട്ടുള്ളത്  ഹഫ്‌സത്തയാണ്. എന്റെ ഭർതൃ വീട്ടിലേക്ക് ഇത്ത മൂന്നോ നാലോ പ്രാവശ്യം എ.ആറും മിക്കിയുമായി വന്നിട്ടുണ്ട് എന്നത് ഞാൻ സന്തോഷത്തോടെ ഓർക്കുന്നു.സബീഹാടെ വിവാഹ തലേന്ന് ഞാനും എന്റെ സഹോദരൻ അഷ്‌ഹറും കൂടി പാടൂരിൽ വന്നിട്ടുണ്ട്. അന്ന് ഇത്തയോടൊത്തു ഇത്താടെ കട്ടിലിലിരുന്നു ഒരു പാട് നേരം സംസാരിക്കാൻ സാധിച്ച ആ മുഹൂർത്തം ഞാനിപ്പോഴും ആത്മ നിർവൃതിയോടെ ഓർക്കുന്നു. ഹഫ്‌സത്തയുമായുള്ള എന്റെ ബന്ധത്തിന്റെ വ്യാപ്തിയിൽ എന്റെ സഹോദരനും നാത്തൂനും മക്കളും ഒരു നാൾ ഇത്താടെ വീട്ടിൽ വിരുന്ന് വരെ പോയിട്ടുണ്ട്. മനസ്സുകളെ അടുപ്പിക്കാനുള്ള ഹസ്ഫത്താടെ ഈമാനികമായ മികവാണ് ഈ സൗഹാർദ്ദങ്ങൾക്കെല്ലാം കാരണം എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഇനിയും കൂടുതൽ കാലം ആ ഇത്തയുമായി ഏറെ സംസാരിക്കാനും നേരിൽ കാണാനും കൊതിച്ചവളാണ് ഞാൻ. പക്ഷെ വിധി അവരെ ബർസഖിലേക്ക് കൊണ്ട് പോയി. ആ വാർത്ത അത്യന്തം ദുഖത്തോടെയാണ് ഞങ്ങൾ കേട്ടത്. ഞാനും എന്റെ ആങ്ങളയും കൂടി അന്ന് തന്നെ പാടൂരിലെത്തിയിരുന്നു. പക്ഷെ അപ്പോഴേക്കും മയ്യത്ത് എടുത്തു കഴിഞ്ഞിരുന്നു. ഒരു നോക്ക് കാണാൻ സാധിച്ചില്ല. അല്ലാഹുവിന്റെ വിധി അങ്ങിനെ ആയിരിക്കാം... കരുണാവാരിധിയായ അള്ളാഹു ആ മഹതിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.

 ദൗലത്ത്. തിരുവനന്തപുരം